/sathyam/media/media_files/2025/11/14/pinarai-vijayan-pension-distribution-2025-11-14-21-20-24.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് രപചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇടതു സർക്കാർ ആരംഭിച്ചു.
ഇത്തവണ കുടിശിഖ തീർത്ത് പെൻഷൻ വിതരണം ചെയ്യുന്നതിനൊപ്പം വർധിപ്പിച്ച തുകയും പെൻഷൻ വാങ്ങുന്നവരുടെ കൈയ്യിലെത്തും. വർധിപ്പിച്ച പെൻഷൻ 2000 രൂപയും ഒരു ഗഡു കുടിശികയായ 1600 രൂപയും ചേർത്താണ് 3600 രൂപ കയ്യിലെത്തുക.
ഇക്കഴിഞ്ഞ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് 10000 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലിട്ട നടപടി ബി.ജെ.പിക്ക് അവിടെ വോട്ട് സമാഹരിക്കാൻ കളമൊരുക്കിയെന്നതാണ് യാഥാർത്ഥ്യം.
അതേ പോലെ വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത് കേരളത്തിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
പെൻഷൻ വിതരണത്തിനായി ധനവകുപ്പ് ഒക്ടോബർ 31-ന് 1864 കോടി രൂപ അനുവദിച്ചിരുന്നു. ആകെ 63,77,935 പേർക്കാണ് ഈ പെൻഷൻ ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഓരോ മാസവും കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്.
പെൻഷൻ തുക മാസം 400 രൂപ വർധിച്ചതോടെ ഒരു മാസത്തെ ക്ഷേമ പെൻഷന് നേരത്തെ വേണ്ടിയിരുന്ന 900 കോടിയോളം രൂപയ്ക്ക് പകരം ഇപ്പോൾ 1050 കോടി രൂപയോളം ആവശ്യമുണ്ട്.
ഗുണഭോക്താക്കളിൽ ഏകദേശം പകുതി പേർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖാന്തരം വീട്ടുപടിക്കലും പെൻഷൻ എത്തിച്ചു നൽകും.
ഒമ്പതര വർഷത്തെ എൽഡിഎഫ് ഭരണകാലയളവിൽ സർക്കാർ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷനായി മാറ്റിവെച്ചത് 80,671 കോടി രൂപയാണ്.
ശബരിമല സ്വർണ്ണ ക്കൊള്ളയിലടക്കം പ്രതിരോധത്തിലായ ഇടത് സർക്കാരിന് സാമൂഹ്യ ക്ഷേമപെൻഷൻ പിടിവള്ളിയാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ആരോഗ്യ മേഖലയിടക്കം സർക്കാരിനുണ്ടായ കെടുകാര്യസ്ഥതയും മെഡിക്കൽ കോളേജുകളിലെ ശോച്യാവസ്ഥയും ഇക്കഴിഞ്ഞയിടെ ഉണ്ടാവുന്ന മരണങ്ങളും ഉയർത്തിക്കാട്ടി സർക്കാരിനെതിരെ കൊണ്ട് പിടിച്ച പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചുവിടുന്നത്.
ബി.ജെ.പിയാകട്ടെ ചില ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ കൊണ്ട് വലയുന്ന അവസ്ഥയിലുമാണ്. നിലവിലെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ വർധനവിനും അതുവഴിയുള്ള വോട്ട് സമാഹരണത്തിനും പെൻഷൻ വഴി തുറക്കുമോ എന്ന് കണ്ട് തന്നെ അറിയണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us