സര്‍ക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധമെന്നും ശബരിമലയിലെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം വിഎന്‍ വാസവന്; പിന്‍വാതിലിലൂടെ കയറ്റിയവരെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്നും രമേശ് ചെന്നിത്തല; ആലിന്റെ അവയവദാനം അഭിനന്ദിക്കപ്പെടേണ്ട മാതൃകയെന്നും കോൺഗ്രസ് നേതാവ്

New Update
2404685-sabarimala-spot-booking-vd-satheesan

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോകമെമ്പാടും ശബരിമലയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്.  ഇപ്പോള്‍ അവിടെ നടക്കുന്ന വെട്ടിപ്പ് കൊണ്ട് ലോകമെമ്പാടും ശബരിമല പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുകയാണ്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്  ഈ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും  ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. ആഗോള സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുത്തത് മന്ത്രിയാണ്. നിര്‍ദ്ദേശങ്ങള്‍ കൊടുത്തത് മന്ത്രിയാണ്. അത് വന്‍ നേട്ടമാണെന്ന് പറഞ്ഞ് അഭിമാനം കൊണ്ടത് ഈ മന്ത്രിയാണ്. പക്ഷേ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തനിക്ക് ഉത്തരവാദിത്വമില്ല, എല്ലാം ബോര്‍ഡിന്റെ തലയിലാണ് എന്ന് പറഞ്ഞ് ദേവസ്വം മന്ത്രിക്ക് എങ്ങനെ ഒഴിയാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു .

Advertisment

വിഎന്‍ വാസവനെതിരെയുള്ള അവകാശ ലംഘന നോട്ടീസ് കഴിഞ്ഞ  ദിവസം   സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്്.  നിയമസഭയില്‍ മന്ത്രി പറഞ്ഞ മറുപടികള്‍ക്ക് കടകവിരുദ്ധമായിട്ടുള്ള  വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിട്ട്, ആ സംഗമം കഴിഞ്ഞിട്ടാണ് സ്‌പോണ്‍സര്‍മാരെ തിരക്കി നടക്കുന്നത്. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പരിപാടിക്ക് സ്‌പോണ്‍സര്‍മാരെ നേരത്തെയാണ് തീരുമാനിക്കുന്നത്, കണ്ടെത്തുന്നത്. ഇവിടെ പരിപാടി കഴിഞ്ഞിട്ട് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ടെന്‍ഡര്‍ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്‌സിഡിയറി കമ്പനിക്ക് ചുമതല ഏല്‍പ്പിച്ചത്. അടിമുടി ഇതിനകത്ത് അഴിമതിയാണ്. ആ അഴിമതിയില്‍ നിന്നും മന്ത്രിക്ക് മാറി നില്‍ക്കാന്‍ സാധ്യമല്ല. അയ്യപ്പഭക്തന്‍മ്മാരോട് വലിയ ക്രൂരയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. 

ശരിയായ അന്വേഷണം ഈ കാര്യത്തില്‍ ഉണ്ടാകണം.അങ്ങിനെ ഉണ്ടായാല്‍  പലരും അഴി എണ്ണേണ്ടി വരും. ഈ ഗവണ്‍മെന്റിന് ശബരിമലയോട് ഇത്രയും വലിയ വിരോധം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യുവതീ പ്രവേശത്തില്‍ തുടങ്ങിയതാണ്, ഇപ്പോള്‍ ആഗോളസംഗമത്തിലെത്തി നില്‍ക്കുന്നു. എല്ലായിടത്തും സര്‍ക്കാര്‍ പരസ്യമാണ്. കെഎസ്ആര്‍ടിസിയലട്ടം വന്‍ തുകക്ക് പരസ്യങ്ങള്‍ നല്‍കുന്നു. ജനങ്ങളുടെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്.  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഏതാണ്ട് ഒരു മാസം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അതിനിടയില്‍ ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട് ഏകപക്ഷീയമായി ഇടതുമുന്നണി ഇപ്പോള്‍ പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും.

ജനങ്ങള്‍ മടുത്ത ഒരു ഗവണ്‍മെന്റാണിത്. ജനങ്ങളുടെ മടുപ്പ് എല്ലാ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളെ തിരസ്‌കരിക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഈ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയവന് ജോലിയില്ല.

പിന്‍വാതിലിലൂടെ നിയമിച്ച മുഴുവന്‍ ആളുകളെയും സ്ഥിരപ്പെടുത്താന്‍ പോവുകയാണ്. 'ഉമാദേവി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ' എന്ന സുപ്രധാനമായ ഒരു വിധിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ ഒരിക്കലും സ്ഥിരപ്പെടുത്താന്‍ കഴിയുന്നതല്ല. സംവരണ തത്വങ്ങള്‍ പാലിക്കാതെ ഇഷ്ടക്കാരെയും ബന്ധുക്കളെയും താല്‍ക്കാലിക ജീവനക്കാരായി ജോലിക്ക് കയറ്റിയിട്ട് ഇപ്പോള്‍ അവരെ പത്തു വര്‍ഷം കഴിഞ്ഞു അഞ്ചു വര്‍ഷം കഴിഞ്ഞു എന്ന് പറഞ്ഞ് സ്ഥിരപ്പെടുത്തുന്നത് സംവരണ ആനുകൂല്യങ്ങള്‍ കിട്ടുന്ന ജനവിഭാഗങ്ങളോടുള്ള വലിയ തോതിലുള്ള അതിക്രമമാണ്. 

 പ്രചരണ സമിതിയുടെ ലക്ഷ്യം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും യുഡിഎഫുകാരെയും ഒരുമിച്ച് നിര്‍ത്തുക, ഒരു മനസ്സോടെ ഈ തെരഞ്ഞെടുപ്പില്‍ പ്ര വര്‍ത്തിക്കുക എന്നുള്ളതാണ്. ആധുനിക കാലഘട്ടത്തിലെ പ്രചരണ തന്ത്രങ്ങളും സമീപനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തവണത്തെ യുഡിഎഫിന്റെ പ്രചരണ തന്ത്രം വിജയിപ്പിക്കാനുള്ള നടപടികളാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. 16-ാം തീയതി രാവിലെ 9.30 മണിക്ക് യോഗം കെപിസിസി ഓഫീസില്‍ ചേരുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എഐസിസി കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസിനകത്ത് പരിപൂര്‍ണ്ണമായ ഐക്യം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മുന്നോട്ട് പോകുന്നത്. നേരത്തെ സീറ്റുകള്‍ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അത് എല്ലാ കാലഘട്ടങ്ങളിലും ചെറുപ്പക്കാര്‍ക്ക് പാര്‍ട്ടി പ്രാധാന്യം കൊടുക്കാറുണ്ട്, ഇത്തവണയും അതുണ്ടാകും. എംപിമാരുടെ കാര്യത്തിലൊക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കേണ്ടത്.

അതെല്ലാം തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ വിജയസാധ്യതയുള്ള കര്‍മ്മനിരതരായ സ്ഥാനാര്‍ത്ഥികളെ വെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്, കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. ഈ ഗവണ്‍മെന്റിനെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. എത്ര മുഖം മിനുക്കാന്‍ ശ്രമിച്ചാലും, എത്ര കെഎസ്ആര്‍ടിസി ബസില്‍ പരസ്യം എഴുതിയാലും, കിഫ്ബിയില്‍ നിന്ന് എത്ര കോടികള്‍ ചെലവഴിച്ചാലും ജനങ്ങള്‍ ഈ ഗവണ്‍മെന്റിനെ വീണ്ടും തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്

 നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായമാണ് സച്ചിദാനന്ദന്‍ മാഷ് പറഞ്ഞത്.  നികൃഷ്ടമായ സൈബര്‍ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നുത്.  , സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി , ഈ ഗവണ്‍മെന്റ് നിയോഗിച്ച ആളാണ്. എത്ര മോശമായും മ്ലേച്ഛമായ നിലയിലാണ് അദ്ദേഹത്തെയൊക്കെ അപമാനിച്ചു കൊണ്ടിരിക്കുന്നത്. സത്യം പറയുന്നവരെ മുഴുവന്‍ അപമാനിക്കുകയാണ് ഇവരുടെ ജോലി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


'പത്തു മാസം പ്രായമുള്ള മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ എന്ന  കുട്ടിയുടെ അവയവങ്ങള്‍ നാലു പേര്‍ക്ക് നല്‍കി എന്നുള്ള വാര്‍ത്ത ദുഃഖത്തോടെയാണ് നമ്മള്‍ കേട്ടത്.  വേദനയോടെ ആണെങ്കിലും ആ കുടുംബത്തെ അഭിനന്ദിക്കേണ്ടി വരും. ഇത്  കേരള സമൂഹത്തിന് ഒരു പാഠമാകട്ടെ എന്നാണ് എനിക്ക് പറയുാനുള്ളത്. വാസ്തവത്തില്‍ ഈ മാതൃക നമ്മുടെ എല്ലാവരുടെയും മുന്നില്‍ എന്നും ഉണ്ടാകണം എന്നുള്ളതാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Advertisment