കോട്ടയം: പാസഞ്ചര്‍ ട്രെയിനുകളുടെ കുറവ് മെമു പരിഹരിക്കുമോ?. കേരളത്തിന് കൂടുതല്‍ മെമു സര്‍വീസുകള്‍ നല്‍കുമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എത്ര ട്രെയിന്‍ കേരളത്തിന് ലഭിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
ഡിവിഷനുകള്‍ നല്‍കുന്ന കണക്കുകള്‍ക്ക് ആനുപാതീകമായിരിക്കും ദക്ഷിണ റെയില്‍വേ മെമു റേക്കിന്റെ എണ്ണവും റൂട്ടും അനുവദിക്കുക. അറ്റകുറ്റപ്പണിക്കായി പാലക്കാട്, കൊല്ലം മെമു ഷെഡുകള്‍ വിപുലീകരിച്ചത് കേരളത്തിന് നേട്ടമായത്. എന്നാല്‍, കേരളത്തിലേക്ക് വര്‍ഷങ്ങളായി പുതിയ ത്രീ ഫെയ്സ് മെമു റേക്ക് വന്നിട്ടില്ല. കണ്ണൂര്‍-മംഗളുരു 132 കിലോമീറ്ററില്‍ ഒരു മെമു പോലും ഓടിക്കുന്നില്ല.
തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് കുംഭമേളയ്ക്ക് കൊണ്ടു പോയ മെമു റേക്ക് അതിനുശേഷം വാര്‍ഷിക അറ്റകുറ്റപ്പണിക്ക് കയറ്റതിനെ തുടർന്ന് ഇപ്പോഴും ചെന്നൈയിലാണ്. പരമ്പരാഗത ഐസിഎഫ് കോച്ചുകളിലാണ് പല പാസഞ്ചര്‍ വണ്ടികള്‍ ഓടുന്നത്. എന്നാല്‍ നിലവില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പരമ്പരാഗത കോച്ചുകള്‍ നിര്‍മ്മിക്കുന്നില്ല.
അറ്റകുറ്റപ്പണിക്ക് പോയാല്‍ പകരം റേക്ക് കിട്ടില്ല. പകരം കോച്ചുകള്‍ വെട്ടിക്കുറക്കുന്ന അവസ്ഥയുണ്ട്. ഇത് യാത്രാ പ്രതിസന്ധിയുണ്ടാക്കുന്നണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. കൂടുതല്‍ മെമു സര്‍വീസ് അനുവദിച്ചാല്‍ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകുമെന്നു യാത്രക്കാർ പറയുന്നു.