തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാർ എന്ന് ഉറപ്പിച്ച് സി.പി.എം മുന്നോട്ടു പോവുന്നതിനിടെ, എൽ.ഡി.എഫിന് മൂന്നാമൂഴത്തിനുള്ള സാദ്ധ്യത രൂപപ്പെടുകയാണ് ചെയ്യുന്നതെന്ന് തുറന്നുപറഞ്ഞ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
പിണറായി 3.0 ലോഡഡ് എന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചാരണം നടത്തുകയും നേതാക്കളും മന്ത്രിമാരുമെല്ലാം മൂന്നാം പിണറായി സർക്കാർ ഉറപ്പ് എന്ന് ആവർത്തിക്കുകയും ചെയ്യുന്നതിനിടെയാണ് ബേബിയുടെ തുറന്നുപറച്ചിൽ.
തുടർഭരണം നേടണമെങ്കിൽ അമിത ആത്മവിശ്വാസം മാത്രം പോരെന്നും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്നുമാണ് ബേബി ഇതിലൂടെ വ്യക്തമാക്കുന്നത്.
ഒന്നും രണ്ടും എൽ.ഡി.എഫ് സർക്കാരുകൾ പശ്ചാത്തല സൗകര്യം വികസനത്തിൽ സൃഷ്ടിച്ച കുതിച്ചുച്ചാട്ടമാണ് വീണ്ടുമൊരു തുടർഭരണത്തി് സാദ്ധ്യതയൊരുക്കുന്നതെന്ന് ബേബി വിശദീകരിക്കുന്നു. ഇപ്പോൾ സംസ്ഥാന സമ്മേളനം നടക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെയാണ്.
/sathyam/media/media_files/YE7idM0fZOyPdd7BWqmt.jpg)
1995ൽ നിന്നും വ്യത്യസ്തമായി എൽ.ഡി.എഫ് തുടർഭരണം നേടിയെടുത്ത പശ്ചാത്തലമാണ്. ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മൂന്നാമൂഴത്തിനുള്ള സാദ്ധ്യതയും രൂപ്പെട്ടുവരുന്നു. അതിനുള്ള പ്രധാനപ്പെട്ട കാരണം വികസന പ്രവർത്തനങ്ങളാണ്. ഉമ്മൻചാണ്ടി സർക്കാർ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് സാദ്ധ്യമല്ലെന്ന് സ്വയം സമ്മതിച്ചു.
ദേശീയപാത നിർമ്മാണത്തിനായി തുറന്ന ഓഫീസ് അടച്ചുപൂട്ടി പോയ സ്ഥാനത്താണ് ഇപ്പോൾ കേരളത്തിലെ എല്ലാ റീച്ചുകളിലും അതിദ്രുതം നിർമ്മാണം നടക്കുന്നത്. കേന്ദ്ര പദ്ധതിയാണ്. അത് നടപ്പാക്കാനുള്ളതൊന്നും യു.ഡി.എഫ് സർക്കാർ ചെയ്തില്ല. അത് പിണറായി സർക്കാർ ചെയ്തു.
സ്ഥലമേറ്റെടുക്കലിന്റെ മുഴുവൻ ചെലവും കേന്ദ്രമാണ് വഹിക്കേണ്ടത്. എന്നാൽ കേരളത്തിൽ തങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്. സ്ഥലമേറ്റെടുക്കലിന്റെ നാലിലെന്ന് സംസ്ഥാനം വഹിച്ചാണ് ദേശീയപാത 66 വികസനം പൂർത്തിയാകുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപിതമായി പ്രവർത്തിച്ചാണ് ഇത് സാദ്ധ്യമായത്. ഇതാണ് ഭരണമെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
/sathyam/media/media_files/GqjqTC1rdMgbt6uG6WmY.jpg)
അവിടെയും ഇവിടെ ആളുകളെ പിടിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയാണ്. 18 മാസം കുടിശിക വന്നപ്പോൾ അനങ്ങാത്തവരാണ് ഇപ്പോൾ ബഹളമുണ്ടാക്കുന്നത്. കനഗോലുമാരെ കൊണ്ടുവന്ന് സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ജനങ്ങൾക്കിടയിൽ മോശമാക്കാൻ ശ്രമിക്കുന്നു. ഇതിനെയെല്ലാം എങ്ങനെ നേരിടണമന്ന് ഗൗരവമായി ചർച്ച ചെയ്യും.
95ലെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ യു.ഡി.എഫിനെ തറപറ്റിച്ച് എൽ.ഡി.എഫ് അധികാരത്തിൽ വന്നു. അതുപോലെ ഒരിക്കൽക്കൂടി തുടർഭരണം ഉറപ്പാക്കാനുള്ള എന്ന കാഴ്ചപ്പാട് പാർട്ടിയും തുടർന്ന് എൽ.ഡി.എഫും ചർച്ച ചെയ്യുന്നതിൽ കൊല്ലം സംസ്ഥാന സമ്മേളനം പ്രധാനപ്പെട്ട പങ്ക് വഹിക്കും.
പുതിയ കേരളം സൃഷ്ടിക്കാൻ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള രേഖ അവതരിപ്പിച്ചിരുന്നു. അതിനെ കാലോചിതമാക്കുന്ന ചർച്ച ഈ സമ്മേളനത്തിൽ നടക്കും. ഇങ്ങനെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.
കൊല്ലത്ത് ആദ്യം സി.പി.എം സംസ്ഥാന സമ്മേളനം നടന്നത് 1971ലാണ്. പിന്നീട് 95ൽ നടന്നു. 71ൽ നടക്കുമ്പോൾ, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ഇന്ദിരാഗാന്ധി സർക്കാർ സേച്ഛാധിപത്യപരമായ നടപടികളിലൂടെ നീങ്ങുന്ന കാലമായിരുന്നു. 95ൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തന്നെയായിരുന്നു.
/sathyam/media/media_files/2025/03/06/gSFDhFm9OMMMPHJw8GQL.jpg)
സി.പി.എമ്മിനെ ഒറ്റപ്പെടുത്തി കോൺഗ്രസും സി.പി.ഐയും ലീഗുമെല്ലാം ചേർന്നുള്ള മുന്നണിയാണ് 71ൽ കേരളം ഭരിച്ചിരുന്നത്. 95ലും കേരളത്തിൽ യു.ഡി.എഫ് ഭരണമായിരുന്നു. 95ലെ സി.പി.എം സംസ്ഥാന സമ്മേളനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൂടുതൽ ജനങ്ങളെ അണിനിരത്താൻ ശക്തമായി തീരുമാനിച്ചു.
അങ്ങനെ 96ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടി ഒരുവർഷത്തിനുള്ളിൽ നായനാർ സർക്കാർ അധികാരത്തിൽ വന്നു. ഇപ്പോഴും തുടർഭരണത്തിന് എല്ലാ സാഹചര്യവുമുണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി.