തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ ദുരൂഹത. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറുള്ള കാറിലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
വെടിയേറ്റ ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയിലേക്ക് എത്താനുള്ള സൂചനകൾ ഒന്നും മൊഴിയിൽ നിന്ന് ലഭിച്ചില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി .
വ്യക്തിപരമായ വിദ്വേഷമാണ് ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി സിനിയെ വെടിവെക്കാനുള്ള കാരണം എന്നാണ് സംഭവത്തിൽ പൊലീസിന്റെ പ്രാഥമികനിഗമനം. ഷിനിയുടെ വീടിന് തൊട്ടടുത്തുള്ള വീടുകളിൽ സിസിടിവി ക്യാമറകൾ ഇല്ല. എന്നാൽ മറ്റ് നിരവധി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.
ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് കാർ കൃത്യമായി പതിഞ്ഞത്. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് ആ സാധ്യത ഇല്ലാതായത്. ആര്യനാട് സ്വദേശിയുടെ സ്വിഫ്റ്റ് കാറിന്റെ നമ്പറാണ് അക്രമിയുടെ കാറിൽ പതിപ്പിച്ചിരുന്നത്. നമ്പറിന്റെ യഥാർത്ഥ ഉടമയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
മാസങ്ങൾക്ക് മുൻപ് ഇയാൾ കോഴിക്കോട് സ്വദേശിക്ക് കാർ വിറ്റതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിൽ അക്രമിയായ സ്ത്രീയെ കൂടാതെ മറ്റാരോ ഉണ്ടായിരുന്നെന്ന സംശയവും പൊലീസിനുണ്ട്.