തദ്ദേശ തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുക സ്ത്രീ വോട്ടുകൾ. സ്ത്രീവോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ 2.99ലക്ഷം കൂടി. സ്വർണക്കൊള്ളയും രാഹുൽകേസും നിർണായകമാവും. 15വർഷത്തിനിടയിലെ കുറഞ്ഞ പോളിംഗിൽ നെഞ്ചിടിപ്പോടെ മുന്നണികൾ. തിരുവനന്തപുരവും തൃശൂരും പിടിച്ച് അട്ടിമറിക്കുമെന്ന് ബി.ജെ.പി. തദ്ദേശ ഫലം നിയമസഭയിൽ അതേപടി പ്രതിഫലിക്കുന്നത് ചരിത്രം. സെമിഫൈനൽ ജയിച്ചാൽ നിയമസഭയും ജയിക്കാം. ആരു വീഴും ആര് വാഴും എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

തിരുവനന്തപുരം കോർപറേഷനടക്കം പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലിൽ ജയിച്ചുകയറുമെന്നാണ് ബിജെപി പറയുന്നത്

New Update
election

തിരുവനന്തപുരം: കഴിഞ്ഞ 15വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമുള്ള ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ മൂന്ന് മുന്നണികൾക്കും കടത്ത ആശങ്കയാണുള്ളത്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സ്ഥാനാർത്ഥിയുടെ മികവുമൊക്കെയായിരുന്നു മുൻകാലങ്ങളിൽ നിർണായകമാവാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ശബരിമല സ്വർണക്കൊള്ള, രാഹുൽ കേസ് അടക്കം വിവാദ വിഷയങ്ങളേറെയായിരുന്നു. അതിനാൽ ഇടത്- വലത് മുന്നണികൾ അങ്കലാപ്പിലാണ്. എന്നാൽ ബിജെപി ശക്തമായ പ്രതീക്ഷയിലാണ്. തിരുവനന്തപുരം കോർപറേഷനടക്കം പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലിൽ ജയിച്ചുകയറുമെന്നാണ് ബിജെപി പറയുന്നത്.

Advertisment

election kottayam

തദ്ദേശ തിരഞ്ഞെടുപ്പിലെ വിധിയെഴുത്താണ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുക എന്നതാണ് ഇതുവരെയുള്ള ചരിത്രം. അതിനാൽ മുന്നണികൾക്ക് നെഞ്ചിടിപ്പാണ്. 2000ലെ തിരഞ്ഞെടുപ്പ് ഫലപ്രകാരം 99 നിയമസഭാ സീറ്റുകളിൽ ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടായിരുന്നു. അതേപ്രകാരമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെയും ഫലം. അതിനാൽ അതിശക്തമായ പ്രവർത്തനമാണ് മുന്നണികൾ പ്രചാരണ കാലത്ത് നടത്തിയത്. ഓരോ വോട്ടും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടും പോളിംഗ് ശതമാനം ഇത്രത്തോളം കുറഞ്ഞത് ജനങ്ങൾക്ക് രാഷ്ട്രീയത്തോടുള്ള വിരക്തിയായാണ് വിലയിരുത്തപ്പെടുന്നത്.

ELECTION1

ജയിച്ചാൽ 45ദിവസത്തിനകം തിരുവനന്തപുരത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി തലസ്ഥാന വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും കേന്ദ്രസഹായത്തോടെ നടപ്പാക്കുമെന്നുമാണ് ബിജെപി പ്രഖ്യാപിച്ചത്. മറ്റിടങ്ങളിലും സമാനമായ വികസന വാഗ്ദാനങ്ങളേറെയുണ്ട്. 14ജില്ലാ പഞ്ചായത്തിൽ 11ഉം എൽ.ഡി.എഫിനാണ്. ആറ് കോർപറേഷനിൽ 5ഉം എൽ.ഡി.എഫിനാണ്. പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ഇടതിനാണ്. കൊവിഡ് സമയത്തെ തിരഞ്ഞെടുപ്പിലെ വൻ വിജയം ഇത്തവണ ആവർത്തിക്കാനിടയില്ല. ഇത്തവണ അതിശക്തമായ ത്രികോണ പോരാട്ടമായതിനാൽ വൻവിജയത്തിന് വഴിയില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. 1199 തദ്ദേശസ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

bjp rajeev

തിരുവനന്തപുരം, തൃശൂർ കോർപറേഷൻ പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. തൃശൂരിൽ കോൺഗ്രസിന്റെ 23സീറ്റുകൾ പോവുമെന്നും നിലവിൽ ബിജെപിക്കുള്ള ആറ് സീറ്റുകൾ നാലിരട്ടിയായി വർദ്ധിപ്പിച്ച് ഭരണം പിടിക്കുമെന്നും അവർ അവകാശപ്പെടുന്നു.   ഗ്രാമീണ മേഖലയിൽ ഇടതു സഖ്യവുമായി നേരിട്ടുള്ള പോരാട്ടമാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും. കോൺഗ്രസിന്റെ 23സീറ്റുകൾ 5ലേക്ക് ഒതുങ്ങുമെന്നാണ്  ബിജെപിയുടെ അവകാശവാദം.

മാജിക്‌ നമ്പർ ആയ 27 മറികടക്കുമെന്നും അവർ അവകാശപ്പെടുന്നു. തൃശൂരിൽ ബിജെപിക്ക് നിലവിൽ ഉള്ള 14 ഗ്രാമപഞ്ചായത്ത്‌ 2 മുൻസിപ്പാലിറ്റി അടക്കം 16 തദ്ദേശ സ്ഥാപന ഭരണം എന്നുള്ളത് 5 ഇരട്ടി വർധിച്ചു ഏറ്റവും കുറഞ്ഞത് 75 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കുമെന്നാണ് വിലയിരുത്തൽ.  2020 ലേ തദ്ദേശ ഇലക്ഷനിൽ സംസ്ഥാനത്തു ബിജെപി അംഗങ്ങളുടെ എണ്ണം 1500ൽ താഴെ ആയിരുന്നു എങ്കിൽ അത് 3-4 ഇരട്ടി വർദ്ധിപ്പിച്ചു 4000 മുതൽ 5000 ഉറപ്പായും എത്തും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷ.

udf ldf.jpg


   
ഇത്തവണ ആകെയുള്ള 2.86 കോടി വോട്ടർമാരിൽ 2.11കോടിപ്പേർ വോട്ടുചെയ്തു. പോളിങ് ശതമാനം 73.69. 2020-ൽ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുനടത്തിയ തിരഞ്ഞെടുപ്പിലേതിനെക്കാൾ കുറവാണിത്. അന്ന് 75.95 ശതമാനമായിരുന്നു പോളിങ്. ആകെ വോട്ടുചെയ്തതിൽ 1.13 കോടിപ്പേർ സ്ത്രീകളും 98.15 ലക്ഷം പേർ പുരുഷന്മാരുമാണ്. 74.51 ശതമാനം സ്ത്രീകളും 72.67 ശതമാനം പുരുഷന്മാരും വോട്ടുചെയ്തു.

വോട്ടുചെയ്ത സ്ത്രീകളുടെ എണ്ണം കഴിഞ്ഞതവണ 1,09,64,603 ആയിരുന്നു. ഇത്തവണ 2.99 ലക്ഷം കൂടി. അതിനാൽ സ്ത്രീകളുടെ വിധിയെഴുത്തായിരിക്കും ഇത്തവണ നിർണായകമാവുക.
വോട്ടർ പട്ടിക ശുദ്ധീകരിക്കാത്തതാണ് പോളിങ് ശതമാനം കുറയാൻ കാരണമായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. വർഷങ്ങളായി വിദേശത്തു താമസിക്കുന്നവരും രാജ്യത്തിനും സംസ്ഥാനത്തിനും പുറത്ത് പഠിക്കാൻ പോയ കുട്ടികളും പട്ടികയിലുണ്ടെങ്കിലും വോട്ടു ചെയ്യാനെത്താത്തതും പോളിങ് നിരക്ക് കുറയാൻ കാരണമാണ്.

Advertisment