/sathyam/media/media_files/2024/12/24/WIm12zxQigsQZ8zynaCe.jpg)
തിരുവനന്തപുരം: സി.ബി.സി.ഐയുടെ ആഭിമുഖ്യത്തിൽ ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് ആഘോഷത്തെ വിമർശിച്ച ഓർത്തഡോക്‌സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻമാർ മിലിത്തിയോസിന്റെ നടപടിക്ക് പിന്നാലെ പുൽക്കൂട് തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയും രംഗത്തെത്തി.
പാലക്കാട് പുൽക്കൂട് തകർത്തത് ഒറ്റപ്പെട്ട സംഭവമായി കാണാവനാവില്ലെന്ന് സഭാ വക്താവ് ഫാദർ ആന്റണി വടക്കേക്കര വ്യക്തമാക്കി.
വടക്കേ ഇന്ത്യയിൽ ഇത്തരം കാര്യങ്ങളുണ്ടായപ്പോൾ അതിൽ നിന്നും കേരളം വിട്ടുനിന്നു. നിലവിലെ പ്രശ്നങ്ങള്‍ മതേതരത്വത്തിന് വെല്ലുവിളിയാണെന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
നിലവിലെ വിമർശനങ്ങൾ സംസ്ഥാനത്ത് ബി.ജെ.പിക്കും സംഘപരിവാറിനും കനത്ത തിരിച്ചടിയായി മാറുകയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ബി.ജെ.പിയുടെ മോഹങ്ങൾക്കാണ് വിമർശനം വിലങ്ങുതടിയാവുന്നത്.
ക്രിസ്തുമസ് കാലയളവിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കും പ്രധാനമന്ത്രിയുടെ ആശംസകളുമായി ബി.ജെ.പി ഭവനസന്ദർശനം നടത്താൻ ഇത്തവണയും തീരുമാനിച്ചിരുന്നു.
സംസഥാനതലത്തിൽ അതിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ ബിഷപ്പുമാരുടെ കൂട്ടായ്മയിൽ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തത്.
എന്നാൽ സ്‌നേഹയാത്ര തുടങ്ങിയതിന് പിന്നാലെ സംഘപരിവാറിന്റെ ഭാഗമായുള്ള വിശ്വഹിന്ദു പരിക്ഷത്തിന്റെ പ്രവർത്തകർ പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം തടസപ്പെടുത്തിയിരുന്നു.
തത്തമംഗലം സ്‌കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂടും തകർത്ത നിലയിൽ കാണപ്പെടുകയും ചെയ്തു. തുടർന്നാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ബിഷപ്പുമാരുടെ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ വിമർശിച്ച് യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത് വന്നത്.
ഇതിനിടെ സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രിയെ മാത്രം ഉൾപ്പെടുത്തിയതിനെതിരെ മിക്ക രാഷ്ട്രീയ കക്ഷികളിലും അതൃപ്തിയുണ്ട്.
കോൺഗ്രസടക്കം പരസ്യമായി ഇതുന്നയിച്ചിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഇത് ചർച്ചയായിക്കഴിഞ്ഞു.
എന്നാൽ മണിപ്പൂരിലടക്കം ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം ഇടപെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്നുമാണ് സി.ബി.സി.ഐ നൽകുന്ന ഔദ്യോഗിക വിശദീകരണം.
എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനം സിബിസിഐ പുറത്തുവിട്ടിട്ടുമില്ല.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ വിരുന്നില്‍ സംബന്ധിച്ച ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കാതിരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.