New Update
/sathyam/media/media_files/Sc9f0jl6NiDuKzhSoz4e.jpg)
പെരുനാട്: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാരുടെ നരകയാതനയ്ക്ക് ശമനമായില്ല. നാല് ദിവസമായി തുടരുന്ന തിരക്ക് ഇന്നലെയും തുടർന്നതോടെ വഴിനീളെ അയ്യപ്പൻമാരുടെ വാഹനങ്ങൾ പിടിച്ചിടുകയായിരുന്നു പോലീസ്. പത്തനംതിട്ടയിൽ നിന്ന് പെരുനാട് വഴി ശബരിമലയിലേക്ക് പോയ അയ്യപ്പൻമാർക്കാണ് ഇന്നലെ രാത്രി മണിക്കൂറുകളോളം പെരുവഴിയിൽ കാത്തുകിടക്കേണ്ടി വന്നത്. ഇതിനിടെ ഒരു അയ്യപ്പൻ വഴിയിൽ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു.
തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമി 54 ആണ് മരിച്ചത്. പുതുക്കടയിൽ ഇവർ സഞ്ചരിച്ച വണ്ടി പിടിച്ചിട്ടിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബസ് വിട്ടുപോവുകയും പുറകെ നടന്ന് പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. വഴിയിൽ കുഴഞ്ഞുവീണ പെരിയസ്വാമിയെ സേവാഭാരതിയുടെ ഉൾപ്പെടെ സന്നദ്ധപ്രവർത്തകരെത്തിയാണ് വിശ്വജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ദർശനത്തിന് എത്തിയ മാളികപ്പുറവും അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇന്നലെ പെരുനാട് മടത്തുമൂഴി മുതൽ അയ്യപ്പൻമാരുടെ വാഹനം പിടിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. എരുമേലിയിലൂടെ പമ്പയിലേക്ക് വരുന്ന ഭക്തരുടെ സ്ഥിതിയും മറിച്ചല്ല. കണമല മുതൽ ഇവരുടെ വാഹനങ്ങൾ ഇന്നലെ പിടിച്ചിട്ടിരുന്നു.
പെരുവഴിയിൽ വാഹനങ്ങൾ പിടിച്ചിടുമ്പോൾ ഇവിടെ കാത്തുകിടക്കുന്ന അയ്യപ്പൻമാർക്ക് കുടിവെളളം നൽകാനോ ലഘുഭക്ഷണം നൽകാനോ പോലും സംവിധാനങ്ങൾ ഒരുക്കാറില്ല. കടകൾ ഇല്ലാത്ത ഭാഗത്താണ് പിടിച്ചിടുന്നതെങ്കിൽ വാഹനത്തിൽ കരുതിയ വെളളവും ലഘുഭക്ഷണവും തീർന്നാൽ ഇവർ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്ന സ്ഥിതിയാണ്. മറ്റ് വാഹനങ്ങളിൽ നിന്നുളള അയ്യപ്പൻമാരാണ് പലപ്പോഴും ഈ ഘട്ടത്തിൽ സഹായത്തിന് എത്തുന്നത്.