കോട്ടയം: ജബല്‍പൂരില്‍ സംഘ്പിരിവാര്‍ ആക്രമണത്തിനയായ ക്രിസ്ത്യന്‍ വൈദികരെ അധിക്ഷേപിച്ചു ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ്. ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിവാങ്ങുമെന്നാണു പി.സി. ജോര്‍ജ് അക്രമത്തെ ന്യായീകരിക്കുകയും വൈകികരെ അധിപേക്ഷിച്ചു പറഞ്ഞത്. വൈദികര്‍ ആവശ്യമില്ലാത്ത പണിക്കു പോകരുതെന്നും ജോര്‍ജ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണു വൈദികര്‍ക്കു നേരെ പോലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്നാണു പരാതി. ഫാ. ഡേവിസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ. ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നതും. അക്രമത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശവുമായി പി.സി. ജോര്‍ജ് രംഗത്തു വന്നത്.
മതവിദ്വേഷ കേസില്‍ റിമാന്‍ഡിലായിരുന്ന പി.സി. ജോര്‍ജ് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ക്രൈസ്തവ സംരക്ഷനായി അവതിരിച്ചിരുന്നു. ഇതിനിടെയാണ് അക്രമത്തിനിരയായ വൈദികരെ അധിക്ഷേപിച്ചു ജോര്‍ജ് രംഗത്തു വന്നത്. എന്നാല്‍, ജോര്‍ജിന്റെ പ്രസ്ഥാവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തുന്നത്. ജോര്‍ജ് മാപ്പു പറയണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.