കബറിടം നിലത്തായിരിക്കണം, പ്രത്യേക അലങ്കാരങ്ങളില്ലാതെ ലളിതമായി, ഫ്രാൻസിസ്കുസ് എന്ന ലിഖിതം മാത്രമേ ഉണ്ടാവാവൂ, എന്റെ ഭൂമിയിലെ അവസാന യാത്ര ഇവിടെയായിരിക്കണം; ആർഭാടപൂർവ്വമായ കുടുംബകല്ലറകൾ ഉണ്ടാക്കി സംസ്കാരം നടത്തുന്നവർ അറിഞ്ഞിരിക്കണം മൂന്ന് വർഷം മുന്നെ എഴുതിവെച്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം

New Update
pop frances

കോട്ടയം: ആർഭാട പൂർണമായ വലിയ കുടുംബകല്ലറകൾ ഉണ്ടാക്കി  സംസ്കാരം നടത്തുന്നവർ അറിയണം  പാപ്പയുടെ ഈ വലിയ മാതൃക. തന്റെ സംസ്കാരം വളരെ ലളിതമായി  നടത്തണമെന്ന് മാർപാപ്പ മൂന്ന് വർഷം മുന്നെ മരണപത്രത്തിൽ എഴുതിവെച്ചിരുന്നു. 

Advertisment

തന്റെ  ജീവിതത്തിന്റെ  അവസാന സമയം അടുക്കുന്നതായി അനുഭവപ്പെട്ട പാപ്പാ  ഉറച്ച പ്രത്യാശയോടുകൂടി എന്റെ സംസ്കാര സ്ഥലത്തെക്കുറിച്ചുള്ള അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കി 

ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം

ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ, ആമേൻ.

എന്റെ ഭൂമിയിലെ അവസാന യാത്ര, ഈ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ തന്നെ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും അവസാനത്തിലും പ്രാർത്ഥനയ്ക്കായി ഇവിടെ ഞാൻ എത്താറുണ്ട്, എല്ലാ ഉദ്ദേശ്യങ്ങളും നിർമ്മല മാതാവിനു വിശ്വാസപൂർവം സമർപ്പിക്കുകയും അവളുടെ സൗമ്യമായ മാതൃപരിപാലനത്തിന് നന്ദി പറയുകയും ചെയ്യുന്നു.

എന്റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായുമുള്ള ശുശ്രൂഷയുടെ കാലത്തും, ഞാനെപ്പോഴും നമ്മുടെ രക്ഷകന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിലേക്ക് സ്വയം സമർപ്പിച്ചിരുന്നു. 

ബസിലിക്കയിലെ പൗളൈൻ ചാപ്പലിനും (സാലൂസ് പോപുലി റൊമാനി ചാപ്പൽ) പീഡാനുഭവ (സ്ഫോർസ) ചാപ്പലിനും ഇടയിൽ ഉള്ള നടപ്പാതയിലെ കബറിടത്തിൽ ചുവടെ ചേർത്തിട്ടുള്ളതുപോലെ, വിശ്രമകേന്ദ്രം ഒരുക്കണമെന്നാണു ഞാൻ അഭ്യർത്ഥിക്കുന്നത്.   കബറിടം നിലത്തായിരിക്കണം; ലളിതമായും പ്രത്യേക അലങ്കാരങ്ങളില്ലാതെയും, ഫ്രാൻസിസ്കുസ് എന്ന ലിഖിതം മാത്രമേ ഉണ്ടാവാവൂ.

എന്റെ മൃതസംസ്കാരത്തിനുള്ള ചെലവ് ഒരു അഭ്യുദയകാംക്ഷിയുടെ സംഭാവനയിലൂടെ നിർവ്വഹിക്കപ്പെടും, അത് പരിശുദ്ധ അമ്മയുടെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജറിലേക്ക് കൈമാറാനുള്ള ക്രമീകരണം ഞാൻ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നിർദേശങ്ങൾ ലൈബീരിയൻ ചാപ്റ്ററിന്റെ അസാധാരണ കമ്മീഷണറായ കർദ്ദിനാൾ റോലാൻഡസ് മക്രിക്കാസിന് ഞാൻ നൽകിയിട്ടുണ്ട്.

എന്നെ സ്നേഹിച്ചവർക്കും എന്നെ ഓർത്ത് പ്രാർത്ഥിക്കുന്നവർക്കും എല്ലാവർക്കും നമ്മുടെ കർത്താവ് യോജിച്ച പ്രതിഫലം നൽകട്ടെ. എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലെ കഷ്ടപ്പാടുകൾ, ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും വേണ്ടി ഞാൻ അവിടുത്തേക്കു സമർപ്പിക്കുന്നു."  ഇതാണ്  മൂന്ന് വർഷം മുന്നെ  ഫ്രാൻസിസ് മാർപാപ്പ എഴുതിവെച്ച   മരണപത്രം.