Advertisment

മഴക്കാല പൂര്‍വ ശുചീകരണം: ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

New Update
mansoon sanitation1.jpg

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . 'മാലിന്യ മുക്തം നവകേരളം' കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജനപങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Advertisment

ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മെയ് 20 ന് മുന്‍പ് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.

ഇതിന്‍റെ ഭാഗമായി വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏകോപന യോഗങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ജില്ലാതല പരിശീലനവും സംഘടിപ്പിച്ചു. വഴിയോരങ്ങളിലും തോടുകളിലുമുള്ള മാലിന്യങ്ങള്‍, പൊതു ശൗചാലയങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണം പുരോഗമിക്കുന്നു.

മഴക്കാല പൂര്‍വ വാര്‍ഡുതല കര്‍മപദ്ധതിയുടെ ഭാഗമായി 2,224 കിലോമീറ്റര്‍ നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കുകയും 2,443 കിലോമീറ്റര്‍ കൂടി ശുചീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടുതല്‍ വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലങ്ങളിലെ ഓടകളും ശുചീകരിച്ചിട്ടുണ്ട്.

വീടുകള്‍ കേന്ദ്രീകരിച്ച് ആശാ പ്രവര്‍ത്തരുടെ നേതൃത്വത്തിലുള്ള ക്യാമ്പയിനുകള്‍, ബോധവല്‍ക്കരണ ക്ളാസ്സുകള്‍, ക്ളോറിനേഷന്‍, കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയും സംഘടിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 19489 വാര്‍ഡുകളില്‍ 15987 വാര്‍ഡുകളിലും മഴക്കാല പൂര്‍വ ശുചിത്വ സമിതികള്‍ രൂപീകരിച്ചത് ശ്രദ്ധേയമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടുകളായി അടയാളപ്പെടുത്തിയവയ്ക്ക് പുറമെ ശുചിത്വ സമിതികള്‍ കണ്ടത്തിയ 327 ഹോട്ട്സ്പോട്ടുകളില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പൊതുജനാരോഗ്യ പ്രശ്ന സാധ്യതയുള്ള വീടു പരിസരങ്ങള്‍/സ്ഥാപനങ്ങള്‍/പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ നീക്കം കാര്യക്ഷമവുമാക്കുന്നതിന് ലിഫ്റ്റിങ് / ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതി തയാറാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. അജൈവമാലിന്യങ്ങള്‍ മിനി എം.സി.എഫ് ല്‍ നിന്നു എം.സി.ഫിലേക്കും എം.സി.എഫില്‍ നിന്നു എം.ആര്‍.എഫ് ലേക്കും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വേഗത കൂടിയിട്ടുണ്ട്.

 മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണം നടക്കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുമുണ്ട്.ജലസ്രോതസ്സുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലസേചന-നഗര/ഗ്രാമ തൊഴിലുറപ്പ് പദ്ധതി വകുപ്പുകളുമായുള്ള യോഗങ്ങളും നടക്കുന്നുണ്ട്.

വെള്ളക്കെട്ടില്‍ ഇറങ്ങി ജോലി ചെയ്യുന്നവര്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളിക ലഭ്യമാക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

Advertisment