രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ ഒരു കവറിലെ ക്യുആര്‍ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തിയ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

തിരുമിറ്റക്കോട് പഞ്ചായത്തുകാര്‍ പൊളിച്ചു. ഇത് എല്ലാവര്‍ക്കുമുള്ളൊരു മുന്നറിയിപ്പ് ആയിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

New Update
m b ragesh 1

പാലക്കാട്: രാത്രി വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ ഒരു കവറിലെ ക്യുആര്‍ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തിയ പഞ്ചായത്ത് അധികൃതരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. പഴുതടച്ച ഇടപെടല്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണെന്ന് മന്ത്രി പ്രതികരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തുകാര്‍ പൊളിച്ചു. ഇത് എല്ലാവര്‍ക്കുമുള്ളൊരു മുന്നറിയിപ്പ് ആയിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Advertisment

തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോഴിക്കോട്ടിരി പാലത്തിനടുത്ത് ശനിയാഴ്ച രാവിലെയാണ് ഒഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തിയത്. സംഭവമറിഞ്ഞ വാര്‍ഡ് അംഗം  കെ പി വിബിലേഷ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത്  ലാലിനെ വിവരമറിയിച്ചു. 



പരിശോധിച്ചപ്പോള്‍ മാലിന്യത്തില്‍ പാഴ്‌സല്‍ കവറുകളുണ്ടായിരുന്നു. അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പാഴ്‌സല്‍ കമ്പനിയിലേക്ക് വിളിച്ചു കവറിന്റെ ഉടമയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. രാത്രി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. 


കോട്ടയത്തു നിന്ന് കോഴിക്കോടേക്ക് കാറില്‍ പോവുകയായിരുന്ന യുവാക്കളാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായി. ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതിനാല്‍ ആ വഴി കടന്നുപോയെന്ന് യുവാക്കള്‍ സമ്മതിച്ചു. എന്നാല്‍ മാലിന്യം തള്ളിയത് ആദ്യം നിഷേധിച്ചു. തെളിവുകള്‍ നിരത്തിയതോടെ അവര്‍ സമ്മതിച്ചു. 25,000 രൂപ ഇവരില്‍ നിന്ന് ഈടാക്കുകയും ചെയ്തു.


 

Advertisment