ഡൽഹി: തുടർച്ചയായി വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് കൊണ്ടാണ് പേടിഎമ്മിനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യവസ്ഥകൾ പാലിക്കാൻ മതിയായ സമയം നൽകിയതിന് ശേഷമാണ് നടപടികളിലേക്ക് കടന്നത്. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ പറഞ്ഞു.
സെൻട്രൽ ബാങ്കിൻ്റെ വായ്പാ നയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സ്വാമിനാഥന്റെ പ്രതികരണം. "വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നൽകിയിട്ടുണ്ട്, എന്നാൽ ഉഭയകക്ഷി ചർച്ചകൾ ഫലം കാണാതെ വരുമ്പോൾ നടപടിയെടുക്കേണ്ടി വരും," ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐയുടെ എല്ലാ നടപടികളും വ്യവസ്ഥാപിത സ്ഥിരതയ്ക്കും ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.