നേട്ടത്തിന്റെ പാതയില്‍ സിഡ്‌കോ. തുടര്‍ച്ചയായ മൂന്നാംവര്‍ഷം 200 കോടിക്കുമേല്‍ വിറ്റുവരവ്. 2.83 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2024-25ല്‍ സിഡ്‌കോ കൈവരിച്ചത്

പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരസ്ഥമാക്കിയത് ചരിത്രനേട്ടം. 2.83 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2024-25ല്‍ സിഡ്‌കോ കൈവരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sidco-768x421

തിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒന്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരസ്ഥമാക്കിയത് ചരിത്രനേട്ടം. 2.83 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2024-25ല്‍ സിഡ്‌കോ കൈവരിച്ചത്. 

Advertisment


മുന്‍ സാമ്പത്തിക വര്‍ഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവര്‍ത്തനലാഭവുമാണ് ഉണ്ടായിരുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ വ്യവസായ സൗഹൃദ നയം ഫലപ്രദമായി നടപ്പിലാക്കി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 200 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവ് നേടാന്‍ സിഡ്‌കോയ്ക്ക് കഴിഞ്ഞത് എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. 


പൂര്‍ണമായും രൂപീകരണോദ്ദേശ്യത്തിന് അനുസൃതമായ രീതിയില്‍ സിഡ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.സിഡ്കോയുടെ അസംസ്‌കൃത പദാര്‍ഥ വിപണന വിഭാഗം നേടിയ വിറ്റുവരവായ 156.61 കോടി രൂപ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂണിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. 



കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 കോടി രൂപയുടെ വിറ്റുവരവിലൂടെ 264 എംഎസ്എംഇ യൂണിറ്റുകള്‍ക്ക് വിപണനസഹായം നല്‍കാന്‍ സിഡ്‌കോയ്ക്ക് കഴിഞ്ഞതായി ചെയര്‍മാന്‍ സി.പി. മുരളി പറഞ്ഞു. സിഡ്‌കോ രൂപീകരിച്ച് അര നൂറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. സുവര്‍ണജൂബിലി വര്‍ഷത്തില്‍ സിഡ്‌കോയ്ക്ക് സ്വന്തമായി തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയുടെ അഭിമാന പദ്ധതിയായ 'ഗഗന്‍യാനി'ലേക്ക് ഏകദേശം രണ്ടു കോടി രൂപ ചെലവുവരുന്ന ഭാഗങ്ങള്‍ സിഡ്കോയുടെ ഒളവണ്ണ ടൂള്‍ റൂം വഴി നിര്‍മിച്ചുകൊടുത്തിരുന്നു. ചന്ദ്രയാന്‍ മൂന്നിന് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലും സിഡ്‌കോ പങ്കാളിത്തം വഹിച്ചിരുന്നു. 



കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലിമിറ്റഡില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച ആര്‍. ജയശങ്കര്‍ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റശേഷം ചെറുകിട സംരംഭങ്ങളുടെ ഉന്നമനത്തിനായി പ്രത്യേകമായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്.


കേരളത്തിലുടനീളം 60 വ്യവസായ എസ്റ്റേറ്റുകളും 14 റോ മെറ്റിരിയല്‍ ഡിപ്പോകളും, 14 മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റുകളും 9 പ്രൊഡക്ഷന്‍ യൂണിറ്റുകളും സിഡ്‌കോയ്ക്ക് കീഴിലുണ്ട്. വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തനരഹിതമായി കിടന്ന യൂണിറ്റുകളും ഷെഡ്ഡുകളും നിയമാനുസൃതം തിരികെ എടുത്തതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 116.28 സെന്റ് ഭൂമി ജില്ലാതല ലാന്‍ഡ് അലോട്ട്മെന്റ് വഴി അഞ്ച് പുതിയ വ്യവസായികള്‍ക്ക് അനുവദിക്കുകയും അങ്ങനെ 7.17 കോടി രൂപയുടെ വരുമാനം കണ്ടെത്താനും സിഡ്‌കോയ്ക്ക് കഴിഞ്ഞു.


സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയോടെ ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനം സാധ്യമാക്കാനുള്ള നടപടികള്‍ക്ക് തീവ്രശ്രമം നടത്തുമെന്ന് എം.ഡി: ആര്‍. ജയശങ്കര്‍ പറഞ്ഞു. വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഗുണം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഉറപ്പാക്കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്‍ഗണന നല്‍കും. 


ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ അസംസ്‌കൃത പദാര്‍ഥങ്ങള്‍ സിഡ്‌കോ മുഖാന്തിരം പരമാവധി ലഭ്യമാക്കുന്നതിനും ഏറ്റവും സുതാര്യമായ രീതിയില്‍ സംരംഭകര്‍ക്ക് വിപണന സഹായം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നം അദ്ദേഹം അറിയിച്ചു.