സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത് ദാസിനെ പോലീസ് ആസ്ഥാനത്ത് നിയമിച്ച് സര്‍ക്കാര്‍. നിയമനം നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ. ജീവിതകാലം മുഴുവന്‍ പി.വി.അന്‍വറിന് വിധേയനായിരിക്കുമെന്ന് പറഞ്ഞ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ എസ്.പി. അന്വേഷണം നേരിടുന്നത് വ്യാജ ലഹരിക്കേസിലും കസ്റ്റിഡി മരണക്കേസിലും. സി.ബി.ഐയുടെയും നോട്ടപ്പുള്ളി. ആരോപണ വിധേയര്‍ക്ക് തന്ത്രപ്രധാന കസേരകള്‍ കിട്ടുമ്പോള്‍

സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത്ദാസിന് പൊലീസ് ആസ്ഥാനത്ത് നിയമനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
sp sujithdas

തിരുവനന്തപുരം: സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത്ദാസിന് പൊലീസ് ആസ്ഥാനത്ത് നിയമനം. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി സൂപ്രണ്ടായാണ് നിയമനം. ഈമാസം ആറിനാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കി സുജിത്തിനെ തിരിച്ചെടുത്തത്. ഇപ്പോള്‍ തന്ത്രപ്രധാന കസേരയില്‍ നിയമനവും നല്‍കി. നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് വിവാദ നിയമനം നല്‍കിയത്.

Advertisment

ആറുമാസം സസ്‌പെന്‍ഷനിലായിരുന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ്‌സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യൂസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങള്‍ മുറിച്ച് കടത്തുകയും ഫര്‍ണിച്ചറുണ്ടാക്കി പുറത്ത് നല്‍കുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു.


 മരംമുറിയെക്കുറിച്ച് പി.വി.അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിച്ചാല്‍ ശേഷിക്കുന്ന സര്‍വീസ് കാലത്ത് താന്‍ അന്‍വറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സേനയ്ക്ക് നാണക്കേടായിരുന്നു. ഇതില്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറടക്കം പൊലീസുദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ ആരോപണങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്.


സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ 60%വരെ അടിച്ചുമാറ്റുന്നതായി അന്‍വര്‍ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വര്‍ണത്തില്‍ 300ഗ്രാംവരെ കുറവുണ്ടെന്നായിരുന്നു ആരോപണം.


 രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് പണംവാങ്ങിയെന്ന വെളിപ്പെടുത്തലുമുണ്ടായി. സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സിന്റെ തിരുവനന്തപുരത്തെ ഒന്നാം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി കെ.എല്‍. ജോണ്‍കുട്ടിയുടെ അന്വേഷണം തീരുംമുന്‍പാണ് സുജിത്തിനെ തിരിച്ചെടുത്തതും ഇപ്പോള്‍ നിയമനം നല്‍കിയതും.
 


എറണാകുളം റൂറലില്‍ എ.എസ്.പിയായിരിക്കെ ആറ് യുവാക്കളെ കഞ്ചാവ്‌കേസില്‍ കുടുക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവര്‍ക്കുമേല്‍ കഞ്ചാവ്‌കേസ് കെട്ടിവയ്ക്കുകയായിരുന്നു.  


മലപ്പുറത്ത് എ.എസ്.ഐ ജീവനൊടുക്കിയതിലും സുജിത്ത്ദാസിനെതിരേ ആരോപണം. പ്രതികളെ മര്‍ദ്ദിക്കാനാവശ്യപ്പെട്ടെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആക്ഷേപം. ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചെന്നും ആരോപണം. താനൂരില്‍ താമിര്‍ജിഫ്രിയുടെ കസ്റ്റഡിമരണത്തിലും സുജിത്ത് സംശയനിഴലിലാണ്. ലഹരിക്കേസില്‍ സുജിത്തിന്റെ സ്‌ക്വാഡ് പിടികൂടിയ താമിര്‍ എം.ഡി.എം.എ കവറുകളില്‍ വിഴുങ്ങിയനിലയില്‍ മരണപ്പെടുകയായിരുന്നു. സി.ബി.ഐ അന്വേഷിക്കുകയാണ്.

Advertisment