തിരുവനന്തപുരം : കേരളത്തില്‍ കാൻസർ ബാധിതരുടെ എണ്ണം ഭയാനകമാം വിധം വർധിക്കുന്നു.. ഈ വർഷത്തെ സംസ്ഥാന സാമ്പത്തിക അവലോകന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിൽ (ആർസിസി) 2020-21ൽ 11,191 ആയിരുന്നത് 2022-23ൽ 15,324 ആയി ഉയർന്നതായി കണ്ടെത്തി.
മൂന്ന് വർഷത്തിനിടെ 36 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒപ്പം ആർസിസിയിൽ റിപ്പോർട്ട് ചെയ്‌ത അവലോകന കേസുകൾ 2020-21 ൽ 1,50,330 ൽ നിന്ന് 2022-23 ൽ 2,42,129 ആയി ഉയർന്നു. മൂന്ന് വർഷത്തെ കാലയളവിൽ 61 ശതമാനം വളർച്ചയാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാമ്പത്തിക അവലോകനം പുറത്തിറക്കിയത്.
കേരളത്തിൽ കാൻസർ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും (എൻസിഡി) ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷൻമാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂര്‍ മലബാർ കാൻസർ സെൻ്ററിൽ (എംസിസി) 2022-23ൽ 7,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ (സിസിആർസി) ആ വർഷം 1,606 പുതിയ കേസുകളുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ കാൻസർ സെൻ്ററിൽ ഒരു വർഷത്തിനിടെ കണ്ടെത്തിയ കേസുകളുടെ ശശാരി എണ്ണം 7,142 ആണ്. സിസിആർസി-ൽ ഈ ശരാശരി എണ്ണം 1,351 ആണ്.