കോട്ടയം: മലങ്കര സഭാ ഐക്യത്തിനു യാക്കോബായ സഭയെ ക്ഷണിച്ച് ഓര്‍ത്തഡോകസ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയെ ക്ഷണിച്ചതിനു പിന്നാലെ ബാവായുടെ നീക്കത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൂടുതല്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തമാര്‍.
സഭയിലെ സമാധാനത്തിനു പാത്രിയാര്‍ക്കീസ് ബാവ മുന്‍കൈയെടുക്കണം, സമാധാനത്തിനു നിലകൊള്ളുന്നത് പരാജയപ്പെട്ടാല്‍ ചരിത്രം നമ്മോടു പൊറുക്കില്ലെന്നുംഎബ്രഹാം മാര്‍ സ്തേഫാനോസ് അഭിപ്രായപ്പെട്ടു. സഭകള്‍ തമ്മില്‍ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നു ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസും പറഞ്ഞു. പ്രശ്നങ്ങള്‍ ഉള്ള പള്ളികളില്‍ നിന്നു ആരെയും ഒഴിവാക്കില്ലെന്നു ഡോ. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസും വ്യക്തമാക്കിയത്.
യാക്കോബായ വിഭാഗവുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് ബാവാ രംഗത്തു വന്നതിനു പിന്നാലെയാണ് കൂടുതല്‍ മെത്രാപ്പോലീത്തമാര്‍ രംഗത്തു വന്നത്. മലങ്കര ഓര്‍ത്തഡോകസ് സഭയുടെ രക്തസാക്ഷിയായ മലങ്കര വര്‍ഗീസിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു പെരുമ്പാവുര്‍ ബഥേല്‍ സൂലാക്ക പള്ളിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിലാണു യാക്കോബായ സഭ ഐക്യത്തിന്റെ വഴിയിലേക്ക് മടങ്ങിവരണമെന്നാണ് ബാവ ആഹ്വാനം ചെയ്തത്.
മുന്‍കാലങ്ങളിലുണ്ടായ തെറ്റുകള്‍ പരസ്പരം ക്ഷമിച്ച് ഇരുസഭകളും ഒന്നാകണമെന്ന സന്ദേശമാണു ബാവ നല്‍കിയത്. പാത്രിയാര്‍ക്കീസ് ബാവാ നാളെ കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്സ് വിഭാഗം സമായ ചര്‍ച്ചകള്‍ക്കു യാക്കോബായ വിഭാഗത്തെ ക്ഷണിച്ചതെന്നതും ഏറെ ശ്രദ്ധേയമാണ്.
1934-ലെ ഭരണഘടന സഭാ സമാധാനത്തിള്ള മാര്‍ഗമാണ്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ കാലം മുതല്‍ സഭയ്ക്ക് ഒരു സത്യമുണ്ട്, നീതിയുണ്ട്, സ്വാതന്ത്ര്യമുണ്ട്. അത് ആരെങ്കലും നിഷേധിക്കാന്‍ ശ്രമിച്ചാലും മലങ്കര സഭയുടേതെന്നു പ്രഖ്യാപിക്കാന്‍ രാജ്യത്തു നീതിന്യായപീഠങ്ങളുണ്ട്. അതു തിരിച്ചറിയാനും ഉള്‍ക്കെള്ളാനും എല്ലാ മലങ്കര സഭാ മക്കള്‍ക്കും സാധിക്കണം. കുറവുകളും കുറ്റങ്ങളും ആര്‍ക്കും ഉണ്ടാകാം.
അത് ഓരോ കാലഘട്ടത്തില്‍ വൈകാരികമായ അനുഭവങ്ങളില്‍ കടന്നു പോകാം. അത് എല്ലാം തിരിച്ചറിഞ്ഞ് സഭയുടെ ഐക്യത്തിനു വേണ്ടി നിലകൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും ബാവ ആഹ്വാഹനം ചെയ്തു. രണ്ടു സഭകളും ഒന്നായാല്‍ വലിയ ശക്തിയായി മാറുമെന്നും കാതോലിക്കാ ബാവ പറഞ്ഞത്.
പള്ളിത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായ വിധി പ്രഖ്യാപനത്തിനു ശേഷമാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ഐക്യത്തിന് ആഹ്വാനം നല്‍കിയതെന്നതു ശ്രദ്ധേയമാണ്. ഓര്‍ത്തഡോക്സ് പക്ഷത്തിന് വിധിച്ച ആറു പള്ളികളുടെ ഭരണനിര്‍വഹണം ഉടന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണു സുപ്രീം കോടതിയുടെ നിര്‍ദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സൗഹൃദപരമായി പ്രശ്നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതല്‍ പ്രശ്നങ്ങളിലേക്കു പോകാതിരിക്കാന്‍ ആണു കോടതി താല്‍പര്യപ്പെടുന്നത്.
എല്ലാവര്‍ക്കും ഒന്നിച്ചു നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും കോടതി പറഞ്ഞിരുന്നു. അതേ സമയം യാക്കോബായ നേതൃത്വം ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ സമവായ നീക്കങ്ങളോടു കാര്യമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഐക്യമെന്നതുകൊണ്ട് ഓര്‍ത്തഡോക്സ് സഭ ലക്ഷ്യമിടുന്നതെന്തെന്ന ആശങ്കയാണ് യാക്കോബായ സഭയ്ക്കുള്ളത്. ലയനമാണ് ഓര്‍ത്തഡോകസ് സഭ ലക്ഷ്യമിടുന്നതെങ്കില്‍ യോജിപ്പില്ലെന്ന നിലപാടിലാണു യാക്കോബായ വിഭാഗം.