മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ കേന്ദ്ര ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. താനൂര്‍ പൊലീസ് കോര്‍ട്ടേഴ്‌സിലും, താനൂര്‍ പൊലീസ് സ്റ്റേഷനിലും, ചേളാരിയിലെ കെട്ടിടത്തിലും, ദേവധാര്‍ പാലത്തിലും പരിശോധന നടത്തി രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ചു. സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഹൈദ്രബാദില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
സിബിഐയുടെ ശാസ്ത്രീയ തെളിവുശേഖരണം കേസില്‍ നിര്‍ണായകമാണ്. താമിര്‍ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയില്‍ സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മന്‍സൂര്‍, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി സിബിഐ മടങ്ങി.
താമിര്‍ ജിഫ്രി ഉള്‍പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയില്‍ നിന്ന് ആണ് ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തതെന്ന വിവരം പുറത്ത് വിട്ടിരുന്നു. പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ആലുങ്ങലില്‍ എത്തി പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഫോറന്‍സിക് സംഘം താനൂരില്‍ എത്തിയത്. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സംഘം പരിശോധന നടത്തിയിരുന്നു. താമിര്‍ ജിഫ്രിക്ക് താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്‌സില്‍ ശാസ്ത്രീയ പരിശോധന നടത്തിയത്.
കേസില്‍ ദൃക്‌സാക്ഷികളായ ചേളാരി സ്വദേശികളായ മന്‍സൂര്‍, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂര്‍ സ്വദേശികളായ ജബീര്‍, ഫാസില്‍, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും, താനൂര്‍ പൊലീസ് സ്റ്റേഷനിലും താമിര്‍ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കള്‍ കേസിലെ പ്രധാന സാക്ഷികളാണ്. കേസില്‍ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകള്‍ പൊളിച്ചു കൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകള്‍ കേസില്‍ വളരെയേറെ നിര്‍ണായകമായി.