തമിഴ്നാട്ടിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക കൊട മഹോത്സവം ആചാരാനുഷ്ഠാന നിറവോടെ കൊടിയേറി; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു

New Update
KODA MAHOLSAVAM12

മണ്ടയ്ക്കാട് (തമിഴ്നാട്): പ്രശസ്തമായ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക കൊട മഹോത്സവം ആചാരാനുഷ്ഠാന നിറവോടെ കൊടിയേറി. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറ്റ് ചടങ്ങോടെ തുടക്കമായത്.
 

Advertisment

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ്, മുന്‍ തെലങ്കാന ഗവര്‍ണര്‍ ഡോ.തമിഴിസൈ സൗന്ദരരാജന്‍, മുന്‍ കേരള മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവര്‍ രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

ഭക്തകണ്ഠങ്ങളില്‍ നിന്നുയര്‍ന്ന 'അമ്മേ ശരണം ദേവി ശരണം' ജപങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ക്ഷേത്ര തന്ത്രി ഇടക്കോട് ശങ്കരനാരായണ അയ്യര്‍ ഉത്സവ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.


തമിഴ്നാടിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അതിപ്രശസ്തമായ കൊട മഹോത്സവം മാര്‍ച്ച് 11 ന് നടക്കും.

KODA MAHOLSAVAM13

ഉത്സവത്തിലെ പ്രധാന ചടങ്ങുകളായ വലിയപടുക്ക മാര്‍ച്ച് 7 ന് അര്‍ധരാത്രിയിലും വലിയ തീവട്ടി ഘോഷയാത്ര മാര്‍ച്ച് 10 നും നടക്കും. മാര്‍ച്ച് 11 ന് അര്‍ധരാത്രി ഒടുക്ക് പൂജയോടെയാണ് കൊട ഉത്സവത്തിന് സമാപനമാകുക.


ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോര്‍ഡും ഹൈന്ദവ സേവാ സംഘവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 88-ാമത് വാര്‍ഷിക ഹിന്ദു മഹാ സമ്മേളനത്തിനും ഇന്ന് തുടക്കമായി. ഡോ. സി.വി ആനന്ദ ബോസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിലും മത, സാംസ്കാരിക പരിപാടികളും ഹൈന്ദവ സമ്മേളനങ്ങളും നടക്കും.


വാര്‍ഷിക ഉത്സവത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തില്‍ ദിവസവും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുമെങ്കിലും ഉത്സവ ദിവസങ്ങളില്‍ പകലും രാത്രിയുമായി പതിനായിരങ്ങളാണ് പൊങ്കാലയര്‍പ്പിക്കാന്‍ എത്തുക.

KODA MAHOLSAVAM

കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഉത്സവനാളുകളില്‍ മണ്ടയ്ക്കാട്ടെത്തുക. തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയും തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസ് നടത്തുന്നുണ്ട്.
 


സുരക്ഷയ്ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി 1000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമേ മറൈന്‍ പോലീസിന്‍റെ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ശ്രീകോവില്‍, തീരദേശം ഉള്‍പ്പെടെ ക്ഷേത്രത്തിന് ചുറ്റും പത്ത് നിരീക്ഷണ ടവറുകളും സ്ഥാപിച്ചു.


പഴയ തിരുവിതാംകൂറിലെ കൊളച്ചലിന് സമീപം അറബിക്കടലിന്‍റെ തീരത്താണ് മണ്ടയ്ക്കാട് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളീയ താന്ത്രികവിധി പ്രകാരമാണ് മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ പൂജയും ഉത്സവ ചടങ്ങുകളും നടക്കുന്നത്. 1803 ലാണ് മുന്‍ തിരുവിതാംകൂര്‍ ഭരണാധികാരി ക്ഷേത്രഭരണം ഏറ്റെടുത്തത്. ഇപ്പോള്‍ ക്ഷേത്രത്തിന്‍റെ ഭരണം നടത്തുന്നത് കന്യാകുമാരി ദേവസ്വം ബോര്‍ഡാണ്.

Advertisment