വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മുന്‍ഗാമി ജോ ബൈഡനും തമ്മിലുള്ള വ്യക്തമായ വ്യത്യാസം കാണുന്നതിനാല്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരാന്‍ റഷ്യ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി, 'ട്രംപ് ഭരണകൂടം പ്രശ്നത്തിന്റെ അടിത്തട്ടിലെത്താനും ഏറ്റവും പ്രധാനമായി, യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ മൂലകാരണം മനസ്സിലാക്കാനും ശ്രമിക്കുകയാണ്' എന്ന് ലാവ്‌റോവ് കൊമ്മേഴ്‌സാന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2014-ല്‍ യുക്രെയ്നില്‍ നടന്ന 'ഭരണഘടനാ വിരുദ്ധ അട്ടിമറി' അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് സംഘടിപ്പിച്ചു , ഇത് റഷ്യയുമായുള്ള ഏറ്റുമുട്ടലിന് കാരണമായി എന്ന് വിദേശകാര്യ മന്ത്രി പറയുന്നു.
യുക്രെയ്‌നിലെ നിലവിലെ സംഭവങ്ങള്‍ക്ക് കാരണമായ വലിയ തെറ്റ് യുക്രെയ്‌നെ നാറ്റോയിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനമാണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്ന് ലാവ്‌റോവ് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കന്‍ ചര്‍ച്ചക്കാരെ വിശ്വസിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ട്രംപിന്റെ പ്രസ്താവനകളെ റഷ്യ 'അവഗണിക്കരുതെന്ന്' ലാവ്‌റോവ് പറഞ്ഞു. ആഗോള രാഷ്ട്രീയത്തോടുള്ള പ്രായോഗികവും 'സാമാന്യബുദ്ധിയുള്ളതുമായ' സമീപനത്തെ ട്രംപ് വിലമതിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സും വ്യക്തമാക്കിയതായി ലാവ്‌റോവ് പറഞ്ഞു.
ലോക വേദിയിലെ ഉത്തരവാദിത്തമുള്ള കളിക്കാരെന്ന നിലയില്‍ റഷ്യയും അമേരിക്കയും ആ വൈരുദ്ധ്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യണം' എന്ന സന്ദേശമാണ് അമേരിക്കയില്‍ നിന്ന് റഷ്യ കേട്ടതെന്ന് ലാവ്‌റോവ് പറഞ്ഞു.
അവരുടെ താല്‍പ്പര്യങ്ങള്‍ യോജിക്കുന്ന മേഖലകളില്‍, സംയുക്ത സംരംഭങ്ങള്‍ പിന്തുടരാനുള്ള 'അവസരം പാഴാക്കരുത്' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പരസ്പരം പ്രയോജനകരമായ ഒരു കരാര്‍ എങ്ങനെയായിരിക്കുമെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ലാവ്‌റോവ് പറഞ്ഞു.