ഇന്ന് ഡിസംബർ ഒന്ന്- ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും 1988 മുതൽ ഇന്നേ ദിവസം എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
കാലമെത്ര പുരോഗമിച്ചാലും എച്ച്ഐവി രോഗബാധയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. ഇവയെ ഇല്ലാതാക്കാനാണ് ലോകാരോഗ്യ സംഘടന ഡിസംബർ ഒന്നിന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, തുടങ്ങിയവയെ കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.
എയ്ഡ്സിനെ കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചകമായാണ് അന്നേ ദിവസം ചുവന്ന റിബൺ അണിയുന്നത്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) മൂലമുണ്ടാകുന്ന രോഗമാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (AIDS). വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും പ്രതിരോധ ശേഷി തകരാറിലാക്കുന്നു. ഇതുവഴി അണിബാധകൾക്കെതിരെ പോരാടാൻ കഴിയാതെയാകുന്ന അവസ്ഥയെയാണ് എയ്ഡ്സ് എന്നുപറയുന്നത്. പ്രതിരോധ ശേഷി ക്രമേണ നഷ്ടപ്പെടുന്നതിനാൽ മാരക രോഗങ്ങൾ പിടിപ്പെടുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.
എച്ച്ഐവി ബാധിതനെ തെട്ടാലോ ഒന്നിച്ച് നടന്നാലോ രോഗം പകരുമെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് നാം ഇന്നും കഴിയുന്നത് എന്നതാണ് പച്ചയായ സത്യം. രോഗബാധയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുക, കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക, രക്തം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങളിലും എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തം വഴിയോ, മുലപ്പാലിൽ വഴിയോ ശിശുവിലേക്കും അണുബാധ പകരാം. എന്നാൽ ഒന്നിച്ച് നടന്നാലോ മറ്റോ രോഗം പകരില്ല.
എയ്ഡ്സ് ബാധിതനാണെന്ന് അറിഞ്ഞാൽ പിന്നെ മരണം ഉറപ്പാണെന്നുള്ള മിഥ്യാധാരണയും നിലനിൽക്കുന്നു. എന്നാൽ കൃത്യമായ ചികിത്സ ലഭിച്ചാൽ മറ്റേത് രോഗത്തെ പോലെ തന്നെ എയ്ഡിനെയും ചെറുത്തുനിൽക്കാവുന്നതാണ്. എച്ച്ഐവി പിടിപെടാൻ സാധ്യതയുണ്ടെന്ന് സംശയം തോന്നിയാൽ തന്നെ ഉടൻ പരിശോധന നടത്തണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വളരെ രഹസ്യസ്വഭാവത്തോടെയാകും രോഗനിർണയവും ചികിത്സയും. രോഗിക്ക് കൗൺസിലിംഗും ആശുപത്രി അധികൃതർ നൽകണമെന്നതാണ് വ്യവസ്ഥ.
പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊലി ചുവന്നു തടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ. എയ്ഡ്സ് പകരാനുള്ള സാധ്യത കുറയ്‌ക്കുന്നതിനുള്ള ആന്റി റിട്രോവൈറൽ തെറാപ്പി (ART – Antiretroviral therapy), എച്ച്‌ഐവി മരുന്നുകൾ കണ്ടെത്തിയതോടെ മരണം സംഭവിക്കാനുള്ള സാധ്യതയില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ രോഗനിർണയം നടത്തുകയും ART ആരംഭിക്കുകയും ചെയ്ത രോഗികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
രോഗം പകരാതിരിക്കാനും രോഗവാഹകർ ശ്രദ്ധിക്കേണ്ടതാണ്. രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക, സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല, പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്, സുരക്ഷിതമായ മാർഗങ്ങളിലൂടെ മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗബാധയുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം.