യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നാളെ വീണ്ടും തുടങ്ങും

കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറക്കണമെന്ന യുഎസ് ആവശ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെയാണ് മാര്‍ച്ചില്‍ തുടങ്ങിയ ഇടക്കാല വ്യപാര കരാര്‍ ചര്‍ച്ചകള്‍ നീണ്ടത്

author-image
Pooja T premlal
New Update
trump

 ന്യൂഡൽഹി  യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നാളെ വീണ്ടും തുടങ്ങും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി യുഎസ് വ്യപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. ഒക്ടോബര്‍ നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറക്കണമെന്ന യുഎസ് ആവശ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെയാണ് മാര്‍ച്ചില്‍ തുടങ്ങിയ ഇടക്കാല വ്യപാര കരാര്‍ ചര്‍ച്ചകള്‍ നീണ്ടത്.

Advertisment

ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം കൂടി വന്നതോടെ ചര്‍ച്ചകള്‍ മുടങ്ങി. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളുടെ ഉപജീവനമാര്‍ഗം ആയതുകൊണ്ട് തന്നെ ഈ രണ്ട് മേഖലകള്‍ തുറക്കണമെന്ന യുഎസ് ആവശ്യം അംഗീകരിച്ചിരുന്നില്ല.


തെക്കന്‍, മധ്യയേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മധ്യസ്ഥന്‍ ബ്രെന്‍ഡന്‍ ലിഞ്ച്, വാണിജ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളുമായാണ് കൂടിക്കാഴ്ച നടത്തുക. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ യുഎസ് ബന്ധം വഷളായിരുന്നു.

ചൈനയും യൂറോപ്യന്‍ രാജ്യങ്ങളുമായും പുതിയ വ്യപാര വഴികള്‍ ഇന്ത്യ തേടുകയും ചെയ്തതോടെയും യുഎസ് ഇന്ത്യക്ക് മേലുള്ള നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്ത്യ അടുത്ത സുഹൃത്താണെന്നും ചര്‍ച്ചകള്‍ തുടരുമെന്നുള്ള ട്രംപിന്റെ പ്രസ്താവനയെ മോദിയും സ്വാഗതം ചെയ്തു. പിന്നാലെയാണ് വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

Advertisment