Advertisment

'സന്ധിയില്ലാതെ അവൾ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങൾ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
wcc neww.jpg

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് പലതവണ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്റ്റീവ് രംഗത്തെത്തി. നടിയുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ നീതിന്യായ വ്യവസ്ഥിതി തന്നെ പെരുമാറിയതിൽ നടുക്കവും നിരാശയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഡബ്ല്യുസിസിയുടെ കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Advertisment

പോസ്റ്റ് പൂർണ്ണ രൂപത്തിൽ 

2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൽ നിന്നും അതിപ്രധാന വിവരങ്ങൾ ചോർന്നു എന്ന സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുമുള്ള വെളിപ്പെടുത്തൽ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നു.

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോൽപ്പിക്കാൻ പാടുണ്ടോ?  കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകൾ കാണാൻ ആരേയും അനുവദിക്കില്ല' എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം. കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാർഡിന്റെ  ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോർട്ടിന്റെ  കണ്ടെത്തൽ അവളെ മാത്രമല്ല സമാന സാഹചര്യത്തിൽ നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയും  മുറിവേൽപ്പിച്ചിരിക്കുന്നു. 

അവൾ  എഴുതിയതു പോലെ "ഓരോ ഇന്ത്യൻ പൗരന്റെയും  അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ." സന്ധിയില്ലാതെ അവൾ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം  കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങൾ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കർക്കശമായ ശിക്ഷണനടപടികൾ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഏറെ നിസ്സഹായതയോടെ എന്നാൽ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്ക്ക് ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു.

Advertisment