Advertisment

വയനാട്ടിലെ വന്യജീവി ആക്രമണം; 15ന് ജനപ്രതിനിധികളുമായി ചർച്ച

അതേസമയം മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാന്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ആനയെ മടക്കുവെടി വെക്കാന്‍ വെറ്റിനറി സംഘം തയ്യാറാണ്.

New Update
elephant wayne.jpg

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ അടിയന്തര നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലാകും സമിതി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

Advertisment

വന്യജീവികളെ നേരിടുന്നതുമായി  ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനം എന്നിവയും ശക്തിപ്പെടുത്തും. കൂടാതെ വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. വ്യാഴാഴ്ച വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാന്‍ നടപടി ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്. ആനയെ മടക്കുവെടി വെക്കാന്‍ വെറ്റിനറി സംഘം തയ്യാറാണ്. റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിന് അനുസരിച്ച് ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ദൗത്യത്തിന് ഇറങ്ങും. മണ്ണാര്‍ക്കാട്, നിലംബൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. ഇതിനിടെ പടമലയില്‍ ഇതേ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. 10 ലക്ഷം സഹായധനം നല്‍കും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും  ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കി. ഇതോടെ നാട്ടുകാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് നിശ്ചയിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മാത്രമാകും വനത്തിലേക്ക് തുറന്നുവിടുക. 

കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് മാനന്തവാടിയില്‍ ആക്രമണം നടത്തിയത്. ഭയന്നോടിയ പടമല സ്വദേശി അജീഷിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.  ട്രാക്ടര്‍ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട ചാലിഗദ്ദ പടമല പനച്ചിയില്‍ അജി എന്ന അജീഷ് കുമാര്‍.

 

 

WAYANAD
Advertisment