ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ തയാറെടുക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായ മലയാളി ജിദ്ദയിൽ വ്യാഴാഴ്ച മരണപ്പെട്ടു. നിലമ്പൂർ, എടക്കര, മൂത്തേടം, ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
മൃതദേഹം ജിദ്ദയിലെ ദഹ്‌ബാൻ ഖബറിടത്തിൽ വ്യാഴാഴ്ച തന്നെ വൈകീട്ട് സംസ്കരിച്ചു. ജനാസ നിസ്കാരത്തിന് ഹാഫിള് ഫൈസി നേതൃത്വം നല്‍കി.
കോവിഡ് ബാധയെ തുടർന്ന് ഉസ്മാൻ 18 ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി ജിദ്ദയിൽ പ്രവാസിയാണ് ഉസ്മാൻ. ബേക്കറികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ. ഭാര്യ: ഫൗസിയ. മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ (15), ഫാതിമ നിൻസാന (14), മുഹമ്മദ് മുബീനുൽ ഹഖ് (11), മെഹദിയ (4).