/sathyam/media/post_attachments/jPa59c4HYp30TUrPBpJV.jpg)
മലമ്പുഴ: മഴയുടെ ലഭ്യത കുറഞ്ഞതിനാൽ കർഷകരുടെ ആവശ്യപ്രകാരം അടിയന്തിരമായി ഇന്ന് കനാൽ വെള്ളം തുറന്നു വിട്ടെങ്കിലും കനാലിലെ കുറ്റിചെടികളും അവയിൽ തടഞ്ഞു നിൽക്കുന്ന മാലിന്യങ്ങൾക്കും പുറമെ ചില കർഷകർ തന്നെ പ്രധാന കനാലിൽ മണ്ണൽചാക്കു നിരത്തി തടയണ നിർമ്മിച്ചതും കനാലിലെ സുഗമമായ ഒഴുക്കിനു തടസ്സമാവുന്നു.
കനാലിൻ്റെ വാലറ്റ പ്രദേശമായ കുത്തന്നൂർ, പെരുങ്ങോട്ടു കുറുശ്ശി, മങ്കര ഭാഗങ്ങളിലേക്ക് വെള്ളം കിട്ടണമെങ്കിൽ തന്നെ തുറന്നു വിട്ട ദിവസം മുതൽ ഏഴുദിവസം വരെ കഴിഞ്ഞേ കിട്ടാറുള്ളൂവെന്ന് കർഷകർ പറഞ്ഞു.
/sathyam/media/post_attachments/IwFOXpnxZGQw5ipcSxrL.jpg)
വർഷത്തിൽ ഒരു തവണ മാത്രമേ കനാൽ വൃത്തിയാക്കാറുള്ളൂ അത് രണ്ടാം വിള സമയത്താണ്. മെയ് ജൂൺ സമയങ്ങളിൽ മഴ ലഭിക്കുന്നതിനാൽ കനാൽവെള്ളത്തിൻ്റെ ആവശ്യമുണ്ടാകാറില്ലെന്നും അതുകൊണ്ടാണ് ഒന്നാം വിള സമയത്ത് കനാൽ വ്യത്തിയാക്കേണ്ടതായ ആവശ്യം വരാത്തതെന്നും കർഷകർ പറഞ്ഞു.
കനാലിൽ സ്വയം തടയണകൾ കെട്ടി തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം തിരിച്ചുവിടുന്നത് നിയമ വിരുദ്ധമാണെങ്കിലും മറ്റു കർഷകർ ആരും തന്നെ അധികൃതരോട് പരാതിപ്പെടാറില്ലത്രെ.
എന്നാൽ ചില സ്ഥലങ്ങളിൽ തടയണ പ്രശ്നത്തിൽ കർഷകർ തമ്മിൽ തർക്കമുണ്ടാവാറുണ്ടെന്നും കർഷകർ തന്നെ പറയുന്നു. ഇത്തരത്തിൽ തടസ്സങ്ങൾ പരിശോധിക്കാൻ അധികൃതരും വരാറില്ലത്രെ.