ജിദ്ദ: ആഗോള എണ്ണ ഉൽപാദകരും കയറ്റുമതിക്കാരുമായ ഒപെക് സംഘടനയിലെ രാഷ്ട്രങ്ങളും റഷ്യ അടക്കമുള്ള അതിൽ പെടാത്ത ഇതര രാജ്യങ്ങളും അടിയന്തര സ്വഭാവത്തോടെ സംയുക്തമായി സംഗമിക്കുന്നു. കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ എണ്ണ വിപണിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.
സൗദി അറേബ്യ നിർദേശിച്ചതനുസരിച്ച് ചേരുന്ന ഒപെക് - ഇതര രാഷ്ട്രങ്ങളുടെ അടിയന്തര യോഗത്തിന്റെ അജണ്ട ആഗോള എണ്ണ വിപണിയലെ വിലനിലവാരം വലിയ തോതിൽ ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ തുലനം കൈവരിക്കുന്നതിനുള്ള നീക്കം ആയിരിക്കും.
എണ്ണ വിപണിയിൽ അഭികാമ്യമായ ഡിമാൻഡ് - സപ്ലൈ തുലനം കൈവരിക്കുന്നതി നായി ഇതുവരെ നടത്തിയ ശ്രമങ്ങൾ ഒരു ഒത്തുതീർപ്പിൽ എത്താതെ പോയ കാര്യം സൗദി അറേബ്യ ചൂടികാട്ടി. ഈ സാഹചര്യത്തിൽ ഒപെക് രാജ്യങ്ങളും അതിൽ പെടാത്ത എണ്ണ രാജ്യങ്ങളും ഒന്നിച്ചിരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതായി യോഗാഹ്വാനം പ്രസിദ്ധീകരിച്ച സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
എണ്ണ വിപണിയിലെ അസാധാരണമായ സ്ഥിതിവിശേഷം ആഗോള സമ്പദ്‌വ്യവസ്ഥ യ്ക്കുണ്ടാക്കുന്ന ആഘാതങ്ങൾ ലഘൂകരിക്കുന്നതിന് സൗദി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയെന്ന നിലയിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യും അമേരിക്കയിലെ മറ്റു സുഹൃത്തുക്കളുടെ അഭ്യർത്ഥന മാനിച്ചുമാണ് യോഗത്തിന് ആഹ്വാനം നടത്തുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.