ആലുവ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ മുൻ പ്രാന്ത സംഘചാലകനും രാഷ്ട്രീയ സേവാഭാരതി ദേശീയ ഉപാധ്യക്ഷനും ആലുവയിലെ പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റുമായ പറയത്ത് ബാലൻ മേനോൻ എന്ന പി.ഇ.ബി. മേനോൻ തിങ്കളാഴ്ച ശതാഭിഷിക്തനാകുന്നു. സമൂഹനന്മയ്ക്കായി സ്വന്തം ജീവിതസൗകര്യങ്ങളെ മാറ്റിവച്ച ബാലൻ മേനോൻ കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കു മാത്രമല്ല, ഹൈന്ദവ സേവാസംഘടനകൾക്കെല്ലാം സമീപിയ്ക്കാവുന്ന മാർഗ്ഗനിർദ്ദേശകനായാണ് അറിയപ്പെടുന്നത്.
1976-ൽ സ്വർഗ്ഗീയ മാധവ്ജിയുമായുള്ള ബന്ധത്തിലൂടെ കേരള ക്ഷേത്ര സംരക്ഷണ സമിതിയിലെത്തുകയായിരുന്നു. പിന്നീടിങ്ങോട്ട് ദേശീയ പ്രസ്ഥാനങ്ങളിൽ നിരവധി ചുമതലകളേറ്റെടുത്തു പ്രവർത്തിച്ചു. ആർ.എസ്.എസ്സിന്റെ ജില്ലാ വിഭാഗ് പ്രാന്ത സംഘചാലകനായി തുടങ്ങിയ സേവനത്തിലൂടെ സംസ്ഥാന അദ്ധ്യക്ഷപദത്തിൽ വരെയെത്തി. 1980-ൽ അദ്ദേഹം തുടക്കം കുറിച്ച, ഗ്രാമസേവാസമിതി എന്ന സേവാപ്രസ്ഥാനം ഇന്നും നിർവ്വഹിച്ചുകൊണ്ടിരിയ്ക്കുന്ന ദൗത്യങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ചെറിയ വാപ്പാലശ്ശേരി ഗ്രാമം ദത്തെടുക്കൽ, ആലുവ ചൊവ്വരയിലെ മാതൃഛായ ബാലഭവൻ, അകവൂർ ഹൈസ്കൂൾ ഏറ്റെടുക്കൽ എന്നിവ പ്രത്യക്ഷോദാഹരണങ്ങളിൽ ചിലതുമാത്രം.
വെളിയത്തുനാട് തന്ത്രം വിദ്യാപീഠത്തിന്റെ തുടക്കം, പാലിയം വിളംബരത്തിന്റെ തയ്യാറെടുപ്പുകൾ എന്നിങ്ങനെയുള്ള സാമൂഹിക നവോത്ഥാനത്തിലും അദ്ദേഹം കയ്യൊപ്പു ചാർത്തി. ചാർട്ടേർഡ് അക്കൗണ്ടന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനം സത്യസന്ധമായ ശൈലിയിലുള്ള നേരായ കണക്കുകളുടേതായിരുന്നു. കക്ഷികൾക്കും ആദായനികുതി ഉദ്യോഗസ്ഥർക്കും ഒരുപോലെ സ്വീകാര്യനായ ഒരാൾ.
പറയത്ത് ബാലൻ മേനോന്റെ ശതാഭിഷേകച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ചൊവ്വര മാതൃഛായ ബാലഭവനിൽ പൂർത്തിയായി വരുന്നതായി ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ ഗോപാലകൃഷ്ണൻ കുഞ്ഞി പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10ന് സംന്യാസിമാർ ചേർന്ന് ദീപപ്രോജ്ജ്വലനം നടത്തും. റിട്ടയേർഡ് ജഡ്ജ് സുന്ദരം ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സ്വാമി പൂർണ്ണാമൃതാനന്ദപുരി, സ്വാമി ബ്രഹ്മപരമാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി പുരന്ദരാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ആർ.എസ്.എസ്. ക്ഷേത്രീയസംഘചാലകൻ ഡോ. വന്നിയരാജൻ മുഖ്യപ്രഭാഷണം നടത്തും
. പത്മശ്രീ എം.കെ. കുഞ്ഞോൽ മാസ്റ്റർ, ആലുവ എംഎൽഎ അൻവർ സാദത്ത്, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ആർ.എസ്.എസ്. പ്രാന്ത സംഘചാലകൻ അഡ്വ. കെ.കെ. ബാലറാം, മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, ഗോപാലകൃഷ്ണൻ കുഞ്ഞി, സി.ജി. കമലാകാന്തൻ എന്നിവർ ആശംസകൾ നേരും. തുടർന്ന് സേവാസമർപ്പണവും ശ്രീലത ജയചന്ദ്രന്റെ സംഗീതാർച്ചനയും പിറന്നാൾസദ്യയും ഉണ്ടാകും.