/sathyam/media/post_attachments/98uORBp2WTCq4aViWH2r.jpg)
കല്ലടിക്കോട്: ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 27 കേസുകൾ കല്ലടിക്കോട് പോലീസ് രജിസ്റ്റർ ചെയ്തതായി സി.ഐ.സിജോ വർഗീസ് പറഞ്ഞു.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിലേക്കും പടർന്നുകയറുമെന്നും സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകൾ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാതിരിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും സി.ഐ.പറഞ്ഞു.
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ 27 വാഹനങ്ങൾ പിടിച്ചെടുത്തു. 30 പേർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തു. അനധികൃതമായി തുറന്ന് പ്രവർത്തിച്ച ഒരു വ്യാപാര സ്ഥാപനം അടപ്പിച്ചു. ഉടമയ്ക്ക് എതിരെ കേസെടുത്തു.
ഇക്കാലയളവിൽ മാസ്ക് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനുമായി 300 പേരിൽ നിന്നായി 1.50 ലക്ഷം രൂപ പിഴ ഈടാക്കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വരുടെ വാഹനങ്ങൾ പിടിച്ചെടുക്കും.
എല്ലാ സ്ഥാപനങ്ങളിലും രണ്ടുവരി കയർ കെട്ടി മൂന്ന്മീറ്റർ അകലം പാലിച്ചേ കച്ചവടം അനുവദിക്കൂ. മാറ്റിവയ്ക്കാവുന്ന നിസാര കാര്യങ്ങള്‍ പറഞ്ഞ് ആളുകള്‍ നിരത്തിലിറങ്ങുന്നത് പൂര്‍ണ്ണമായും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടപടികള്‍ കര്‍ശനമാക്കും.
അനാവശ്യ യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാർ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നിങ്ങനെ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് പലയിടത്തും പര്യടനം നടത്തുന്നുണ്ട്.