കുവൈറ്റ് സിറ്റി: നാഷണല്‍ അസംബ്ലിയുടെ അവസാനത്തെ രണ്ട് റെഗുലര്‍ സെക്ഷനുകള്‍ ഇന്നും ബുധനാഴ്ചയും ചേരും. നാലുവര്‍ഷ കാലാവധിയുള്ള നാഷണല്‍ അസംബ്ലിയുടെ അവസാനത്തെ സമ്മേളനം വ്യാഴാഴ്ച ചേരുമെന്നും സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കാനുള്ള ശുപാര്‍ശ പ്രകാരമുള്ള നിരവധി കരട് നിയമങ്ങളും ജനസംഖ്യയിലെ അസന്തുലിതാവസ്ഥ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും നിയമസഭ ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് അല്‍ ഗാനിം പറഞ്ഞു. പാപ്പരത്തം, കുവൈറ്റ് എയര്‍വേയ്‌സിനെ സംബന്ധിച്ചുള്ള നിയമം തുടങ്ങിയവം നാഷണല്‍ അസംബ്ലി ചര്‍ച്ച ചെയ്യും.
കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബയ്ക്കെതിരേ കഴിഞ്ഞയാഴ്ച 10 എംപിമാർ സമർപ്പിച്ച നിസ്സഹകരണ പ്രമേയത്തെ സംബന്ധിച്ച് അസംബ്ലിയില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്തും.
കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ 836,000 പ്രവാസികൾക്ക് അവരുടെ റെസിഡന്‍സി ഓൺലൈനിൽ പുതുക്കാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ 460,000 പ്രവാസികൾക്ക് ഈ സൗകര്യം പ്രയോജനപ്പെട്ടതായും മന്ത്രാലയം പറയുന്നു.