/sathyam/media/post_attachments/0V0EIxTKkZMOotyGBXCW.jpg)
സൂര്യചുംബനങ്ങൾ പകുത്തെടുത്തു
ചൈത്രനാളിൽ പകലിരവുകൾ
പഞ്ചഭൂതങ്ങൾ നിറച്ചുരുളിയിൽ
പ്രകൃതിയമ്മക്കായ് നിറക്കാഴ്ച്ചകളാമോദം.
രാശി മാറ്റത്തിൻ മാറ്റൊലിയാൽ
സംക്രമപക്ഷിയും പാട്ടൊന്നു പാടിയീണത്താൽ
കാവും വീടും,വയലുമൊരുങ്ങി
പുത്തനാണ്ടിൽ വേലയ്ക്കായ്.
കസവിൻ പട്ടണിഞ്ഞു വിശുദ്ധയായ്
കനക കിങ്ങിണി കാഞ്ചിയാൽ
പൂപ്പുഞ്ചിരി വിതറി കർണ്ണികാര തരുക്കൾ,
കണ്ണനെ കണി കണ്ടുണരുവാനായ്.
കല്മഷമൊക്കെ പെയ്തൊഴിഞ്ഞീടുവാൻ
മേടച്ചൂടിലുരുകി വന്ദിക്കുന്നുണ്ണികൾ
കാലമേ കനിഞ്ഞാലും, ഉൺന്മ തൻ -
കണിയേകൂ ഞങ്ങൾക്കു നിത്യം വിശ്വസൗഖ്യത്തിനായ്.
വിഭീഷ് തിക്കോടി.