മാത്രകൾക്കൊണ്ടത്ര നിഷ്പ്രയാസം-
തകർത്തീടുവനാമോ മനുഷ്യബന്ധം.
അത്രയും നേർത്തൊരു കണ്ണിയാണോ-
മർത്യരെത്തമ്മിൽക്കൊരുത്ത സ്നേഹം.
അതിതീവ്രദേശീയബോധം മനുഷ്യരിൽ-
അർബുദം പോലെപ്പടർന്നിടുമ്പോൾ,
ലഹരിയായുള്ളിൽ നുരയ്ക്കും മതഭ്രമം-
മർത്യ മസ്തിഷ്‌കം ഭരിച്ചിടുമ്പോൾ,
പിളരുന്നതംബരച്ചോട്ടിൽ സ്വയം-
മുളച്ചുടലറിയാതെപ്പടർന്ന ബന്ധം.
അണയുന്നതാരും കൊളുത്താതെ കത്തി-
പ്രകാശം ചൊരിഞ്ഞതാം സ്നേഹദീപം.
അതിരുകൾക്കോരോ പുറത്തുമായ് നാം-
ബദ്ധശത്രുക്കളായതെന്നാർക്കുവേണ്ടി?
ചുറ്റിപ്പിണഞ്ഞു പടർന്ന ബന്ധങ്ങളെ-
വെട്ടിപ്പിളർന്ന വ്യാമോഹികൾക്കായ്.
ഹൃത്താൽക്കൊരുത്തതന്നറ്റുപോയി-
ഉറ്റവർ പറ്റം പിരിഞ്ഞു പോയി.
വെട്ടിപ്പകുത്തവർ മാഞ്ഞെങ്കിലും,നിണം-
പൊടിയുമാമുറിവുകളിൽ നിന്നുമെന്നും.