Advertisment

കവിത "കൗമാരഛിദ്രം" മഞ്ജുള ശിവദാസ്‌ .

author-image
admin
Updated On
New Update

publive-image

Advertisment

മോഹങ്ങൾ കിളിർക്കും മുൻ-

പു മുറിച്ചൊരു ചില്ലയിതാ,

വിറകായെരിയുന്നൊരടു-

പ്പിലതാർക്കെന്നറിയാതെ.

പ്രേതപ്പുക പൊന്തുമടുപ്പി-

ന്നോരത്താകെയതാ,

കരിവാരിയുടുത്തൊഴുകു-

ന്നതുനിണമോ കണ്ണീരോ.

കനവിൻ ചാപിള്ളകളെ-

രിയുമടുപ്പിന്നരികത്തായ്,

മറ്റാരോ വെട്ടിയുണക്കിയ-

വിറകുകണക്കൊരുവൾ.

നോവേറുന്നോർമ്മകളുലയി-

ലുരുക്കി രചിയ്ക്കാനായ്,

അഴലലകളുലച്ചൊരു-

ജീവിതനൗകയിലെത്തിയവൾ.

മോഹങ്ങൾ മുളയ്ക്കാനറി-

വിന്നർക്കനുദിയ്ക്കേണം,

ലക്ഷ്യക്കതിർ വിളയാനകമേ-

പുലരൊളി തഴുകേണം.

പെൺകുഞ്ഞിനുഷസ്സു-

നിഷേധിച്ചൂറ്റം കൊള്ളുന്നോർ,

കൂരിരുളിൻ കാണാക്കയമതി-

ലവളെയുപേക്ഷിച്ചോർ.

ഉടമ്പടിയിലുടക്കിയവൾ-

ക്കോ, നഷ്ടം കൗമാരം.

ഉത്തരവാദിത്വമൊഴിച്ചവ-

രുത്തമ രക്ഷകരായ്.

ഒരുപാതിയുണങ്ങിയ ചില്ല-

തളിർത്തുവരുന്നതുപോൽ,

കൗമാരഛിദ്രത്തിന്നിര-

യിനിയുമുയിർക്കുന്നു.

ഭാസുരമൊരുഭാവിപ്പിറ-

യവൾ സ്വപ്നം കണ്ടിട്ടോ,

അഴകൂറും നിനവിൻമൊട്ടു-

കളിന്നിനു ചാർത്തുന്നു.

ഇതുവരെയുള്ളഴലുകളെല്ലാ-

മിന്നലെകൾക്കേകുകിലും,

നിനവുകളായ് നിറയണമനു-

ഭവമുരവംകൊണ്ടുയരാൻ.

കതിരേതതിൽ പതിരേതെ-

ന്നതറിഞ്ഞു കരേറാനായ്,

കാതര്യമതേകിയ പതനം-

കനലായെരിയട്ടെ.

കണ്ണീരിലണഞ്ഞാലോ-

മിഴിയറിയരുതൊരുനോവും.

അനുഭവഗുരുവേകിയ നോവു-

കളറിവുകളായേയ്ക്കാം.

Advertisment