അന്യന്റെ ചിറകിനറ്റത്തുതൂങ്ങി-
ക്കിടന്നല്ലെന്റെയുണ്ണീ പറന്നിടേണം.
ചിറകുകൾ വീശിപ്പറക്കാൻ പഠിക്കണം,
ചിന്തകൾക്കപ്പുറത്തെത്തിടേണം.
ഉയരങ്ങൾ കീഴടക്കീടിലും,മണ്ണിന്റെ-
ഗന്ധം മറന്നിടല്ലെൻകൺമണീ.
തനിയേപറക്കുവാൻ പ്രാപ്തയാകുന്നനാൾ,
സഹജീവികൾക്കു നീ തണലാകണം.
വരുംതലമുറയ്ക്കുള്ള നല്ലപാഠം-
നിന്റെ,ജീവിതംകൊണ്ടെഴുതിവച്ചിടേണം.
ഭയമല്ല മനസ്സിൽ വിതക്കേണ്ടതിപ്പൊഴേ-
സ്വപ്‌നങ്ങൾ പാകിത്തുടങ്ങീടുക.
മുളപൊട്ടിടുന്ന നിൻ സ്വപ്നങ്ങളൊക്കെ-
തഴച്ചിടാനമ്മതൻ കരുതലുണ്ട്.
കനവുകൾ പൂത്തുലഞ്ഞീടുവാനുണ്ണി-
യ്ക്കുയിർ പകുത്തേകുന്നൊരച്ഛനുണ്ട്.
തനിമകൾ ചോരാതെ തനിയേ നടക്ക നീ-
വിധിയോടുപൊരുതിപ്പറന്നേറുക.
നീ നടന്നീടുമീ വഴി പിൻതുടർന്നിടാൻ-
കൊതിയോടെയെത്തണം പിൻമുറക്കാർ.