New Update
കാണാനഴകുള്ള
കസ്തൂരി മണമുള്ള
കള്ളക്കുറുമ്പിയെ
കണ്ടവർ ചൊല്ലുമോ?
കരളിന്റെ പാതിയും
കവർന്നെടുത്തിന്നെന്റെ
കാതലും നീ തന്നെ
കവിതയാം മമ തോഴി..
തേടിയലഞ്ഞു ഞാൻ
നാടായ നാടെല്ലാം
ഓടിയതെങ്ങു നീ
പാടെ മറന്നെന്നെ..?
കൂട്ടൊന്നു കൂടുവാൻ
ഇഷ്ട്ടം പറഞ്ഞിടാൻ
അക്ഷരത്തുമ്പികൾ
അക്ഷമരാകുന്നു...
ഇത്തിരി വാക്കുകൾ
ചെത്തി മിനുക്കിയെൻ
ചിത്തം നിറയ്ക്കുവാൻ
എത്തുമോ ഈ വഴി..?
വിങ്ങിക്കരയുമ്പോൾ
താങ്ങായി നിന്നിടാൻ
ഇരു കരം നീട്ടി നീ
വരികയെന്നോമലേ..
ഒരിക്കലും പിരിയാത്ത
അരുമയാം സഖിയായി
ഇരിക്കണം എന്നുമെൻ
ചാരെ നീ തുണയായി..
ഓരോ ഋതുവിനും
ഒരു ഗീതം പാടുവാൻ
ഓരോ വരികളും
ഒരുക്കുവാൻ നീ വരൂ..
Advertisment
ചമയങ്ങളെത്ര നിൻ
ചാരുത കൂട്ടുവാൻ
ചന്ദ്രികേ നിനക്കായി
ചാർത്തിടാൻ നിൽപ്പിത്..
അണയുകെൻ പ്രിയതമേ
പ്രാണനിൽ ചേരുക
പ്രണയതല്പത്തിലെ
റാണിയായ് വാഴുക..