വിനോദ് കൊല്ലംകുളം
ടൗൺസ്‌വില്ലെ: സ്വർഗ്ഗത്തെ ലഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന ഭൗമിക സഭയിൽ ആത്‌മീയ ജീവിതം പക്വത നേടുന്ന ഇടമാണ് ഇടവകകൾ എന്ന് മെൽബോൺ രൂപതയുടെ വികാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി. ഓസ്ട്രേലിയയിലെ ക്വീൻസിലാൻഡ് സംസ്ഥാനത്തുള്ള 3 ആമത് സീറോ മലബാർ ഇടവക ആയി ടൗൺസ്‌വില്ലിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ കല്പന അറിയിച്ചു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
വ്യക്തിപരമായ ആത്‌മീയ യാത്രയിൽ പോരായ്മകൾ ഉണ്ടാകുമ്പോൾ ഇടവക ജീവിതത്തിന്റെ ആത്‌മീയ പരിരക്ഷ ഒരാളെ ക്രിസ്തുവിലേക്കുള്ള നേർരേഖയിൽ കാത്തുസൂഷിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. സ്ഥലമോ സ്ഥാപനമോ അല്ല ഒരേ വിശ്വാസം,ഒരേ മാമ്മോദീസ ,ഒരേ ബലിഅർപ്പണം ,ഒരേ ഭരണക്രമം എന്നിവ ആണ് ഓരോ പ്രാദേശിക സഭയുടെയും ഇടവകയെ അനന്യമാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃതജ്ഞത ബലിയർപ്പണത്തിൽ ഫാദർ തോമസ് മാടാനു, ഫാദർ സിബി കൈപ്പൻപ്ലാക്കൽ, ഫാദർ അബ്രഹാം ചേരിപുറം എന്നിവർ സഹകാർമ്മികരായി. ഇടവക പ്രതിനിധികൾ,കുടുംബ കൂട്ടായ്മയുടെയും സംഘടനകളുടെയും ഭാരവാഹികൾ കാഴ്ച സമർപ്പണം നടത്തി. ഇടവക വികാരി ഫാദർ മാത്യു അരീപ്ലാക്കൽ, ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മറ്റി അംഗങ്ങളായ ബാബു ലോനപ്പൻ, സിബി, ജിബിൻ, ആന്റണി എന്നിവർ ഇടവക പ്രഖ്യാപനദിനത്തിന് നേതൃത്വം നൽകി.