മോസ്കോ: കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരിട്ട് മാപ്പ് കൊടുത്തതായി റിപ്പോര്‍ട്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്റെ പ്രത്യുപകാരമായാണ് പുടിന്റെ നടപടി എന്നും സൂചന.
തടവറയില്‍ കഴിയുന്ന പ്രതികള്‍ക്ക് തങ്ങളുടെ രക്തത്താല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് യുദ്ധത്തിനയക്കുന്നതിലൂടെ നല്‍കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധമുഖത്ത് തങ്ങളുടെ രക്തം ചിന്തി അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയാണ് കുറ്റവാളികളെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍സുഹൃത്തിനെ അതിദാരുണമായി കൊലപ്പെടുത്തിയതിന് പതിനേഴു വര്‍ഷം തടവ് ശിക്ഷ ലഭിച്ച വ്ളാദിസ്ളാവ് കാന്യസിനെയാണ് വെറുതേ വിട്ടിരിക്കുന്നത്. ഇയാള്‍ ഒരു വര്‍ഷം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. താനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ വേര പെഖ്തെലേവ എന്ന ഇരുപത്തിയൊന്നുകാരിയെ കാന്യാസ് 111 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. മൂന്നര മണിക്കൂര്‍ നേരം ക്രൂരമായി ഉപദ്രവിച്ചശേഷം ഇരുമ്പ് കേബിള്‍ ഉപയോഗിച്ച് കഴുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ വ്യക്തിയ്ക്ക് രാഷ്ട്രത്തലവന്‍ മാപ്പുനല്‍കിയത് തനിക്കേറെ വ്യഥയുണ്ടാക്കുന്നതായും തന്റെ ജീവിതവും പ്രതീക്ഷയും അസ്തമിച്ചതായും വേരയുടെ അമ്മ ഓക്സാന. കാന്യസിനെ യുൈ്രകന്‍ അതിര്‍ത്തിയിലെ റോസ്തോവിലേക്ക് മാറ്റിയ കാര്യം ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചതായി വനിതാവകാശപ്രവര്‍ത്തക അല്‍യോണ പോപോവ അറിയിച്ചു. ക്രൂരനായ ഒരു കൊലപാതകിയ്ക്ക് ആയുധം നല്‍കി റഷ്യയ്ക്ക് വേണ്ടി പോരാടാനുള്ള അവസരം നല്‍കിയതിനെ അല്‍യോണ വിമര്‍ശിച്ചു.