അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻ്റെ സംസ്കാരം മാറ്റി വെച്ചുവെന്ന് വിവരം ലഭിച്ചതായി കുടുംബം.
2 ദിവസത്തേക്ക് സംസ്കാരം മാറ്റി വെച്ചു എന്നാണ് കുടുംബം പറയുന്നത്. ഫെബ്രുവരി 15നാണ് ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയത്.
കെയർ ഗീവറായി ജോലി ചെയ്ത വീട്ടിലെ 4 മാസം പ്രായമുള്ള കുട്ടിയുടെ മരണത്തിന് ഷഹ്സാദി ഖാൻ ഉത്തരവാദിയെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.
യുപിയിലെ ബാൻഡ സ്വദേശിയായ ഷഹ്സാദിയുടെ വധശിക്ഷ കഴിഞ്ഞ മാസം പതിനഞ്ചിനാണ് യുഎഇ നടപ്പാക്കിയത്. എന്നാൽ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ഷഹ്സാദി ഖാൻ്റെ സംസ്കാരം യുഎയിൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്കാരം മാറ്റി വെച്ചു എന്ന വിവരം പിന്നീട് കുടുംബത്തിന് ലഭിച്ചു.
സംസ്കാരം മാറ്റിവെച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.