അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനി മുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലറിയപ്പെടും. ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. . വെള്ളിയാഴ്ച മുതല്‍ പുതിയ പേര് നിലവിൽ വന്നു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പേര് നൽകിയത് .
വെള്ളിയാഴ്ച മുതല്‍ ഈ മാസം 11 വരെ നിരവധി ആഘോഷങ്ങള്‍ യാത്രക്കാര്‍ക്കായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ ററെസ്റ്റോറന്റുകൾ, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ഇതേ തുടർന്ന് ഉണ്ടാകും. 4.5 കോടി യാത്രക്കാരാണ് പ്രതിവര്‍ഷം ഈ വിമാനത്താവളത്തിന്റെ സേവനം ഉപയോഗിക്കുന്നത്. അതേസമയം യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമാണ് വിമാനത്താവളത്തിലൊരുക്കിയിട്ടുള്ളത്.
പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ വഴിയാണ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നത്. ഇവിടെ 10 സെക്കന്‍ഡുകള്‍ക്കകം ചെക്ക്-ഇന്‍ ചെയ്യാം, ബോര്‍ഡിങിന് വെറും മൂന്ന് സെക്കന്‍ഡ് മതി. ചെക്ക്-ഇന്‍ ചെയ്ത് സ്മാര്‍ട്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിര്‍മ്മിത ബുദ്ധി ക്യാമറ സ്‌കാന്‍ ചെയ്ത് കഴിഞ്ഞിരിക്കും. 12 മിനിറ്റ് കൊണ്ട് യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഗേറ്റിലെത്താം. സെല്‍ഫ് സര്‍വീസ് ചെക്ക്-ഇന്‍, സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്, ഇമിഗ്രേഷന്‍ ഇ ഗേറ്റ് എന്നിങ്ങനെ നിരവധി നവീന സൗകര്യങ്ങളുമുണ്ട്.ടെര്‍മിനല്‍ എയില്‍ അഞ്ചിടങ്ങളില്‍ ബയോമെട്രിക് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.