അബുദാബി: രാജ്യം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോൾ, 'സീസണൽ ഇൻഫ്ലുവൻസ'യെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ വിതരണവുമായി ആരോഗ്യ പ്രവർത്തകർ. തണുപ്പിൽ നിന്നു ചൂടിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ചുമയും തുമ്മലും അടക്കമുള്ള രോഗങ്ങൾ ജനങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിലാണ് അബുദാബിയിലെ 111 സ്ഥാപനങ്ങളിൽ പ്രതിരോധ വാക്സീൻ ലഭ്യമാക്കും.
പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'ഇൻഫെക്‌ഷൻ തടയുക 'എന്ന പ്രമേയത്തിൽ അബുദാബിയിൽ ബോധവൽക്കരണ ക്യാംപെയിനും തുടങ്ങി. സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ സൗജന്യമാണ്.
ആരോഗ്യമേഖലയിലെ ജീവനക്കാർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, സ്കൂൾ വിദ്യാർഥികൾ (15-18 വയസ്സ് വരെ പ്രായമുള്ളവർ) അതിവേഗം രോഗം പിടിപെടാൻ സാധ്യതയുള്ള ഗർഭിണികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് പുറമെ ഹജ്, ഉംറ തീർഥാടകർക്കും സൗജന്യമായി വാക്സീൻ എടുക്കാം.
പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ സാംക്രമിക രോഗ വകുപ്പ് മേധാവി ഡോ. ഫരീദ അൽ ഹൂസുനി പറയുന്നത് ഇപ്രകാരം:
ശ്വാസകോശത്തെ ബാധിക്കുന്ന ഇത്തരം കാലാവസ്ഥ രോഗങ്ങളെ നിയന്ത്രിക്കാൻ പ്രതിരോധ കുത്തിവയ്പാണ് പരിഹാര മാർഗം. കുത്തിവയ്പിനു വിധേയനായ ഒരാളുടെ ശരീരം 14 ദിവസത്തിനുള്ളിൽ രോഗ പ്രതിരോധത്തിനു സജ്ജമാകും. ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസുകളെ കുത്തിവയ്പിലൂടെ ചെറുക്കുന്നതോടൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷിയും വർധിപ്പിക്കാം. കുത്തിവയ്പിനെ തുടർന്നുണ്ടാകുന്ന ശരീര വേദന, നേരിയ പനി തുടങ്ങിയ പാർശ്വഫലങ്ങൾ പേടിക്കേണ്ടതില്ലെന്നും രോഗം വരുന്നതിന്റെ അത്ര പ്രയാസം ഇതിനില്ല.