ഓസ്‌ട്രേലിയൻ നേതാവിനും ട്രംപ് ഉയർത്തുന്ന ഭീഷണികൾ തിരഞ്ഞെടുപ്പിൽ സഹായമായി

New Update
Ngyvvjn

കാനഡയ്ക്കു പിന്നാലെ ഓസ്‌ട്രേലിയയും ഡോണൾഡ്‌ ട്രംപിന്റെ രാഷ്ട്രീയം ചപ്പുകുട്ടയിലെറിഞ്ഞു. പരാജയം തുറിച്ചു നോക്കുന്ന നേരത്തു ട്രംപ് വിരുദ്ധ വികാരത്തിന്റെ ചിറകിലേറി അധികാരം കൈയടക്കിയ കാനഡ ലിബറൽ പാർട്ടി നേതാവിന്റെ പിന്നാലെ, ഓസ്‌ട്രേലിയയിൽ തോൽവി ഉറപ്പിച്ചിരുന്ന ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസും അതേ രീതിയിൽ ഞെട്ടിക്കുന്ന വിജയം നേടി.

Advertisment

കാനഡയിൽ മാർക്ക് കാർണി ഭരണ തുടർച്ച നേടിയ പോലെ ഓസ്‌ട്രേലിയയിൽ അൽബനീസിനും നേടാൻ കഴിഞ്ഞപ്പോൾ ട്രംപിസത്തെ ഇറുകി പുണർന്ന പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണു ആവട്ടെ ശനിയാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ സ്വന്തം സീറ്റും നഷ്ടമായി.

ലേബർ പാർട്ടി 151 അംഗ സഭയിൽ 85 സീറ്റ് നേടിയപ്പോൾ ഡട്ടന്റെ ലിബറൽ നാഷനൽ സഖ്യത്തിന് എത്താൻ കഴിഞ്ഞത് വെറും 36ലാണ്. വോട്ടെണ്ണൽ തുടരുമ്പോൾ ഡട്ടന്റെ രാജിക്കു മുറവിളി ഉയർന്നു കഴിഞ്ഞു.

ട്രംപിനെ അനുകരിച്ചു 45,000 ജീവനക്കാരെ പിരിച്ചുവിട്ടു ചെലവ് ചുരുക്കുമെന്നു പ്രചാരണം നടത്തിയ ഡട്ടന് അവസാനം അത് പിൻവലിക്കേണ്ടി വന്നു എന്നതാണ് ശ്രദ്ധേയം. ട്രംപ് ചുമത്തിയ തീരുവകൾ ഓസ്‌ട്രേലിയയെ നേരിട്ട് വൻ തോതിൽ ബാധിക്കില്ലെങ്കിലും ചൈനയുമായി ഉയർന്ന വ്യാപാര ബന്ധങ്ങൾ ഉള്ളതു കൊണ്ട് പ്രശ്നമുണ്ടാവും എന്ന വസ്തുതയും ജനത്തെ വെറുപ്പിച്ചു.

മൂന്ന് മാസം മുൻപ് പരാജയം ഉറപ്പിച്ച നേതാവാണ് അൽബാനിസ്. കാനഡയിൽ ലിബറൽ നേതാവായി മാർച്ചിൽ സ്ഥാനമേൽക്കുമ്പോൾ കാർണിയുടെ സ്ഥിതിയും അത് തന്നെ ആയിരുന്നു. രണ്ടിടത്തും ട്രംപ് വിരുദ്ധ വികാരം കാര്യങ്ങൾ മാറ്റിമറിച്ചു.

കാനഡയെ യുഎസിന്റെ 51ആം സംസ്ഥാനമാക്കും എന്ന് ട്രംപ് ആവർത്തിച്ച് പറയുന്നതു കൊണ്ട് അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്ത കാർണിക്കു ജനപിന്തുണ നേടാൻ കഴിഞ്ഞു. കാനഡ അമേരിക്കയിലേക്ക് ലഹരി കടത്തുന്നു എന്നാരോപിച്ചു ട്രംപ് ചുമത്തിയ താരിഫും രോഷമുണ്ടാക്കി.

സഖ്യരാഷ്ട്രമാണ്‌ എന്ന പരിഗണന ഇല്ലാതെയാണ് കാനഡയുടെ നേരെ ട്രംപ് പേശീബലം കാട്ടിയത്. ഓസ്‌ട്രേലിയയുടെ കാര്യത്തിലും അങ്ങിനെ തന്നെ. തെല്ലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ലേബറിനു ഉണ്ടായത്.

കയറ്റുമതിയിൽ ഏറെ ആശ്രയിക്കുന്ന ഓസ്‌ട്രേലിയക്കു ട്രംപിന്റെ നിയന്ത്രണമില്ലാത്ത സാമ്പത്തിക നയങ്ങൾ അമ്പരപ്പുണ്ടാക്കി. ചൈനയുടെ മേൽ ചുമത്തിയ 145% തീരുവ ആ രാജ്യത്തിനു ക്ഷീണമുണ്ടാക്കിയാൽ ഓസ്‌ട്രേലിയയുടെ കയറ്റുമതിയെ അതു ബാധിക്കും. ട്രംപിന്റെ ആരാധകനായ ഡട്ടണ് ഫലപ്രദമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന ലേബർ വാദം ജനം സ്വീകരിച്ചു.

ഇരുപതു വർഷം കൈയ്യിൽ വച്ച സീറ്റാണ് അതു കൊണ്ടു ഡട്ടണ് നഷ്ടമായത്.