മനാമ: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ് (58) ന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
അഞ്ചു ദിവസങ്ങൾക്ക് മുൻപ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അബോധാവസ്‌ഥയിലായ ഔസേപ്പ് ഡേവീസിനെ പിന്നീട് സൽമാനിയ മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല.
ഇന്ന് തിങ്കളാഴ്ച രാവിലെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നാട്ടിൽ ആയിരുന്ന ഭാര്യ ലിജി ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ എത്തിയിരുന്നു.