/sathyam/media/media_files/2025/08/31/obit-khalid-muhammad-kanu-2025-08-31-19-43-37.jpg)
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു. യൂസുഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഓർമയായത്.
1941 ല്‍ മനാമയില്‍ ജനിച്ച ഖാലിദ് കാനൂ കൊമേഴ്സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ നിന്നും അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബത്തിന്റെ ബിസിനസില്‍ പങ്കുചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിങ് ഡയറക്ടറായി. പിന്നീട് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
1890ലാണ് കാനൂ ഗ്രൂപ്പ് സ്ഥാപിതമായത്. 1969ൽ കുടുംബത്തിന്‍റെ ബിസിനസിൽ പ്രവേശിച്ച അദ്ദേഹം, 1995ൽ മാനേജിങ് ഡയറക്ടറായി. പിന്നീട് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു.
വ്യാപാരം, യാത്ര, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്ക് ഖാലിദ് മുഹമ്മദ് കാനൂവിന്‍റെ നേതൃത്വത്തിൽ പിന്നീട് ഗ്രൂപ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മുന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. സാമ്പത്തിക വികസന ബോര്‍ഡില്‍ അംഗമായിരുന്നു. കൂടാതെ ബഹ്റൈന്‍ മോണിറ്ററി ഏജന്‍സിയുടെ (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍) ബോര്‍ഡിലും അംഗവുമായിരുന്നു.
സാമ്പത്തിക മേഖലയ്ക്ക് പുറമേ, ആരോഗ്യ മേഖലയിലും ഖാലിദ് കാനൂവിന്റെ സംഭാവനകള്‍ വലുതാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന്‍ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്‌പെഷ്യലിസ്റ്റ് സെന്റര്‍ സ്ഥാപിച്ചു. പ്രമേഹ ചികിത്സക്കും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക സ്ഥാപനം ഒരുക്കിയത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.