മനാമ: ബഹറിൻ പ്രവാസിയായ റോയി പൂച്ചേരിൽ എഴുതിയ "അക്ഷരമുറ്റത്തെ ശലഭങ്ങൾ" എന്ന കവിത, 2026 അധ്യയന വർഷം സിബിഎസ്ഇ, ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലേക്ക് ഉൾപ്പെടുത്തുവാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസ്സ്‌വേർഡ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പത്രങ്ങളിലും വാരാന്ത്യ മാസികകളിലും കവിതകളുമായി നിറഞ്ഞുനിൽക്കുന്ന ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീ. റോയി പൂച്ചേരിൽ.
ഒരു കൂട്ടം കവിതകളുമായി, മറ്റ് കവികളുമായി ചേർന്ന്, മുഖം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "പോക്കുവെയിലിനും നിറമുണ്ട്"
എന്ന പുസ്തകവും, സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, "വാക്കുകൾ പൂത്തുനിൽക്കുമ്പോൾ" എന്ന പുസ്തകവും അടുത്തകാലത്ത് ഇറങ്ങുകയുണ്ടായി.
കവിതകളുടെ ഇഷ്ട തോഴനായ ശ്രീ. റോയി പൂച്ചേരിൽ ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി കവിതകൾ നിമിഷനേരം കൊണ്ട് എഴുതുന്നതിൽ പ്രത്യേക പ്രാവീണ്യം പ്രകടിപ്പിക്കുന്നു.
ബഹറിനിൽ കുടുംബമായി (ഭാര്യയും മകളും) താമസിക്കുന്ന ശ്രീ, റോയി പൂച്ചേരിൽ, ഒരു സ്വകാര്യസ്ഥാപനത്തിൽ ഓഫീസ് മാനേജരായി ജോലി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ, തിരുവല്ല താലൂക്കിൽ, കോയിപ്രം ഗ്രാമപഞ്ചായത്തിൽ പുല്ലാടാണ് ജന്മസ്ഥലം
സിബിഎസ്ഇ, ഏഴാം ക്ലാസ്സ് പാഠപുസ്തകത്തിൽ, കുട്ടികൾക്ക് പഠിക്കാനായി ഉൾപ്പെടുത്തിയ "അക്ഷരമുറ്റത്തെ ശലഭങ്ങൾ", ഏറെക്കാലത്തെ കവിത എഴുത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, അഷിതാസ്മാരക സമിതി, അഖിലകേരള അടിസ്ഥാനത്തിൽ (ഇക്കഴിഞ്ഞ ഫെബ്രുവരി മാസം) നടത്തിയ മത്സരത്തിൽ, ഈ കവിത, ബാലസാഹിത്യ വിഭാഗത്തിൽ, ഒന്നാം സ്ഥാനവും, അഷിത സ്മാരക സമിതിയുടെ 2024 വർഷത്തെ "സാഹിത്യ പ്രതിഭ" പുരസ്കാരവും നേടുകയുണ്ടായി.
പ്രവാസികൾക്കായി, പ്രത്യേകിച്ച് കവിതകളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി, ഈ അംഗീകാരം സമർപ്പിക്കുന്നതായും കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ, പാസ്സ്‌വേർഡ് പബ്ലിക്കേഷൻസിനോടും, ലഭിച്ച ഈ വലിയ അംഗീകാരത്തിന് ആശംസകളും അനുമോദനങ്ങളും അറിയിച്ച എല്ലാവരോടും,
നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.