/sathyam/media/media_files/img-20240714-wa0018.jpg)
മനാമ: പ്രവാസികളുടെ അവധിക്കാലമാണ് ബഹ്‌റൈനിൽ അടക്കമുള്ള ജി സി സി രാജ്യങ്ങളിലെ കാർഗോ ഏജൻസികളുടെ പ്രധാന സീസൺ എന്ന് പറയുന്നത്. സാധനങ്ങൾ നാട്ടിലയക്കാൻ ഏറ്റവും ചുരുങ്ങിയ ചിലവിലുള്ള മാർഗങ്ങളാണ് എല്ലാ പ്രവാസികളും അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കിൽ ലഭ്യമായ സീ കാർഗോ വഴിയാണ് മിക്ക പ്രവാസികളും നാട്ടിലേക്ക് സാധനങ്ങൾ കൂടുതലും അയച്ചിരുന്നത്.
എന്നാൽ ഇപ്പോൾ കൊച്ചിൻ സീ പോർട്ട് ഓഫീസിലെ കമ്മീഷണറുടെ 'മെല്ലെപ്പോക്ക് ' നയം മൂലം കാർഗോ കമ്പനികൾക്ക് കേരളത്തിലേക്കുള്ള കാർഗോ ഓർഡറുകൾ സ്വീകരിക്കാൻ പറ്റാത്ത അവസ്‌ഥയാണ് ഉള്ളത് എന്ന് മാത്രമല്ല കഴിഞ്ഞ ഫെബ്രുവരി മുതൽക്ക് പ്രവാസികളിൽ നിന്ന് സ്വീകരിച്ച് നാട്ടിലേക്ക് അയച്ചിട്ടുള്ള പാഴ്‌സലുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയാത്ത അവസ്‌ഥയാണ് ഉള്ളത്.
അയച്ച സാധനങ്ങൾ പലതും പോർട്ട് ഓഫീസിൽ കെട്ടിക്കിടന്ന് നശിക്കുകയോ കാലാവധി കഴിയുകയോ ചെയ്തതോടെ ഉപഭോക്താക്കളുടെ ശകാരം മുഴുവനും കേൾക്കേണ്ടി വരുന്നതാകട്ടെ ജി സി സി രാജ്യങ്ങളിലെ കാർഗോ കമ്പനിക്കാരും. ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ ചാർജ്‌ജിന്റെ പതിന്മടങ്ങ് തുക പോർട്ട് സ്റ്റോറേജ് ചാർജ്ജ് ഇനത്തിൽ മാത്രം ഭീമമായ തുകയും അടക്കേണ്ടി വരുന്നതായി ബഹ്‌റൈനിലെ കാർഗോ കമ്പനി ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തങ്ങളുടേതല്ലാത്ത കാരണത്താൽ ഉപഭോക്താക്കളുടെ കുറ്റപ്പെടുത്തൽ മുഴുവൻ കേൾക്കേണ്ടി വരുന്നു എന്ന് മാത്രമല്ല തങ്ങളെ വിശ്വസിച്ച് നാട്ടിലേക്ക് അയച്ച സാധനങ്ങൾ സമയത്തിന് ഏതാഞ്ഞത് മൂലമുള്ള നഷ്ടപരിഹാരവും ഇപ്പോൾ തങ്ങൾ നൽകേണ്ട അവസ്‌ഥയാണ് ഉള്ളതെന്നും കാർഗോ ഉടമകൾ പറഞ്ഞു.
വ്യക്തമായ കാരണങ്ങൾ ഇല്ലാതെ കൊച്ചി പോർട്ടിലെ കമ്മീഷണർ ഓഫീസ് ചരക്കുകൾ എന്തുകൊണ്ട് ഏജൻസികൾക്ക് ക്ലിയർ ചെയ്ത് കൊടുക്കുന്നില്ല എന്നതിന് 'സാങ്കേതിക'മായ ചില കാരണങ്ങൾ എന്നതൊഴിച്ചാൽ മറ്റൊന്നും കൊച്ചിയിലെ പോർട്ട് ഓഫീസ് പറയുന്നില്ല എന്നതാണ് തങ്ങളെ കുഴപ്പിക്കുന്നത് എന്ന് കാർഗോ ഉടമകൾ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽക്ക് ബഹ്‌റൈനിലെയും മറ്റു ജിസിസി കളിലെയും കാർഗോ കമ്പനികൾ അയച്ച ചരക്കുകൾ ഒന്നും ഇതുവരെ ക്ലിയർ ചെയ്ത് വിട്ടു കൊടുത്തിട്ടില്ല. സാധാരണ 18-20 ദിവസങ്ങൾക്കുള്ളിലാണ് ഷിപ്പ് കാർഗോ വഴിയുള്ള ചരക്കുകൾ നാട്ടിൽ എത്തേണ്ടത്. അത് പ്രകാരമാണ് അടുത്ത കണ്ടെയിനർ അയക്കാനുള്ള സാധനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചു വയ്ക്കുന്നത്. ഇങ്ങനെയാണ് തുടർന്ന് വന്നിരുന്നത്. യാതൊരു അറിയിപ്പും നൽകാതെയാണ് ഇത്തരത്തിൽ അയച്ച കണ്ടെയിനറുകൾ ക്ലിയർ ചെയ്യാതെ ഉദ്യോഗസ്‌ഥർ 'സാങ്കേതികം' എന്ന് മാത്രം പറഞ്ഞു വൈകിപ്പിക്കുന്നത്.
ഇന്ത്യയിൽ എല്ലാ പോർട്ടുകളിലും ഒരേ നിയമം എന്നിരിക്കെ കൊച്ചിയിലെ പോർട്ട് ഓഫീസിൽ നിന്ന് മാത്രം ചരക്കുകൾ വിട്ടുകൊടുക്കാത്തത് എന്താണെന്നു വ്യക്തമാക്കാൻ ഉദ്യോഗസ്‌ഥർ തയ്യാറാകണമെന്നും കാർഗോ ഉടമകൾ ആവശ്യപ്പെടുന്നു. തുടക്കം ഇത്തരത്തിൽ വൈകിയപ്പോൾ തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ക്ലിയർ ചെയ്യാമെന്നാണ് കൊച്ചിയിലെ ഏജന്റുമാരോട് ഉദ്യോഗസ്‌ഥർ പറഞ്ഞത്.
പല തവണ ക്ലിയറിംഗ് ഏജൻസികൾ പോർട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടും ചരക്ക് ക്ലിയർ ചെയ്യാൻ കൊച്ചിയിലെ പോർട്ട് ഓഫീസ് തയ്യാറാകുന്നില്ല. കൊച്ചിയിൽ കണ്ടെയിനർ എത്തിക്കഴിഞ്ഞാൽ 14 ദിവസം വരെ ചരക്ക് സൂക്ഷിക്കുന്നതിന് ചാർജ്ജുകൾ നൽകേണ്ടതില്ല എന്നാൽ പിന്നീടുള്ള ആദ്യത്തെ ആറു ദിവസങ്ങൾക്ക് കണ്ടെയിനർ കമ്പനികൾക്ക് കണ്ടെയിനർ ഒന്നിന് പ്രതിദിനം 60 ഡോളർ വീതവും , 7 മുതൽ 12 ദിവസം വരെ വൈകിയാൽ 120 ഡോളറും, 13 ദിവസവും അതിൽ കൂടുതൽ വരുന്ന ദിവസങ്ങൾക്ക് 180 ഡോളർ വീതവുമാണ് സ്റ്റോറേജ് വാടക ഇനത്തിൽ മാത്രം കമ്പനികൾ അടയ്‌ക്കേണ്ടത്.
കൂടാതെ പോർട്ടിന്റെ ചാർജ്ജുകൾ വേറെയും വരും. വൈകിയ നടപടി പോർട്ട് ഓഫീസിന്റെതായാലും വൈകുന്ന ഓരോ ദിവസത്തിനും വാടക നൽകേണ്ടത് ചരക്ക് അയക്കുന്നവരാണ്. അതും പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫെബ്രുവരി മുതൽക്കുള്ള വാടക കാർഗോ കമ്പനികൾ അടച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഉപഭോക്താക്കളോട് വാങ്ങിയ ചാർജ്‌ജിന്റെ എത്രയോ ഇരട്ടിയോളം വരും.
പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ അയക്കാൻ കുറഞ്ഞ നിരക്ക് മാത്രമേ വരുകയുള്ളൂ എന്നത് കൊണ്ടാണ് കാർഗോ കമ്പനികളുടെ ഗ്രൂപ്പ് കാർഗോ രീതിയിൽ ഇത്തരത്തിൽ ചരക്കുകൾ അയക്കുന്നത്. പ്രവാസ ലോകത്ത് മൂന്നു വര്ഷം പൂർത്തിയായ ഒരാൾക്ക് ടി ആർ ( ട്രാൻസ്ഫർ ഓഫ് റെസിഡൻസ് ) എന്ന വകുപ്പിലൂടെ സ്വന്തം പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച് ചരക്കുകൾ കൊണ്ടുപോകാവുന്ന സംവിധാനമുണ്ട്. എന്നാൽ അത് ഉപഭോക്താവ് പാസ്‌പോർട്ടുമായി നേരിട്ട് ചെന്നാൽ മാത്രമേ ക്ലിയർ ചെയ്യാൻ കഴിയുകയുള്ളൂ.
മാത്രമല്ല ഇങ്ങനെ സ്വതന്ത്ര രീതിയിൽ അയക്കുമ്പോൾ കൊച്ചിയിലെ ഓഫീസിൽ ഉപഭോക്താവിന് കാത്തു കെട്ടി കിടക്കേണ്ടി വരും. നിയമത്തിന്റെ നൂലാമാലകൾ മാത്രമല്ല പോര്ട്ടര്മാരുടെ വരെ ഭീമമായ ചാർജ്ജ്, അവിടെ നിന്ന് കൊണ്ടുപോകാനുള്ള വാഹങ്ങളുടെ പെർമിഷൻ തുടങ്ങി നിരവധി കടമ്പകളാണ് ഉപഭോക്താവിന് മറികടക്കേണ്ടി വരുന്നത്.
അത് കൊണ്ടാണ് ഗ്രൂപ്പ് കാർഗോകളിൽ അയച്ച് ക്ലിയറിംഗ് ഏജൻസികളുടെ സഹായത്തോടെ പാഴ്‌സലുകൾ ഡെലിവറി ചെയ്യുന്ന രീതി കൂടുതൽ സ്വീകര്യമായതും ആളുകൾ ഇത്തരത്തിൽ അയക്കുന്നതും. എന്നാൽ ഇപ്പോൾ ഏജൻസികൾക്ക് പല 'സാങ്കേതിക കാരണങ്ങളും പറഞ്ഞ് ചരക്കുകൾ ക്ലിയർ നൽകാതിരിക്കുന്ന സ്‌ഥിതി വിശേഷമാണ് ഉള്ളത്.
ചെന്നൈയിലോ,മറ്റു പോർട്ടുകളിലേക്കോ സാധനങ്ങൾ ഇനി അയച്ച സാധനങ്ങൾ മാറ്റി അയക്കാനും സാധിക്കില്ല. വിവാഹാവശ്യത്തുള്ള വസ്ത്രങ്ങൾ, വീട്ടു സാമഗ്രികൾ,പാൽപ്പൊടികൾ മുതൽ പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിൽ പോകുമ്പോൾ സ്വദേശികൾ നൽകിയ ഉപയോഗിച്ച വസ്ത്രങ്ങൾ വരെ ഇത്തരത്തിൽകെട്ടിക്കിടക്കുകയാണ്. അത് തിരികെ ബഹ്റൈനിലേക്ക് മടക്കി അയക്കാൻ ഭീമമായ തുക വേണ്ടി വരും.
വർഷങ്ങളായി ബഹ്‌റൈനിലെ വീടുകളിൽ ഉപയോഗിച്ച അടുക്കള പാത്രങ്ങളും മറ്റു ഗൃഹോപകരണങ്ങളും അടക്കം ഇങ്ങനെ കെട്ടിക്കിടക്കുന്ന സാധനങ്ങളിൽ ഉണ്ടെന്ന് കാർഗോ ഉടമകൾ പറഞ്ഞു. ഈ പ്രശ്‌നത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി,എറണാകുളം എം പി ഹെബി ഈഡൻ, എം പി ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
തങ്ങളുടെ നിസ്സഹായാവസ്‌ഥ പരമാവധി ആളുകളിലേക്ക് എത്തിക്കുവാനും, സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ അയക്കാനുള്ള മാർഗമായ ഷിപ്പ് കാർഗോ, കൊച്ചിയിൽ മാത്രമുള്ള ഈ പ്രതിസന്ധി ഒഴിവാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കാർഗോ ഉടമകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.