മനാമ: ബഹ്റൈനിൽ ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് രാജ്യവ്യാപകമായി സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്നൊരുക്കം ശക്തമാക്കുന്നത്.
അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി രാവിലെ 9 മണിക്കായിരിക്കും എല്ലാ ഗവർണറേറ്റുകളിലും ദേശീയ സൈറൺ സംവിധാനത്തിന്റെ പരിശോധന നടക്കുക.
സൈറൺ സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് അവബോധം ഉയർത്തുന്നതിനും വേണ്ടിയാണ് നടപടി.
അതേസമയം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഇന്ന് പുലർച്ചെ ബഹ്റൈന്റെ ആകാശത്തും ദൃശ്യമായിരുന്നു. ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത മിസൈൽ ആണ് ബഹറിനിലൂടെ കടന്നു പോയത്.
ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നവരോ സന്ദർശകരോ ആയ ബഹ്റൈൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യങ്ങളിൽ +973 17227555 എന്ന 24 മണിക്കൂർ ഹോട്ട്ലൈൻ വഴി ഓപറേഷൻസ് ആൻഡ് ഫോളോ അപ് സെന്ററുമായി ബന്ധപ്പെടണം.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംഘർഷമുള്ള രാജ്യങ്ങളിലേക്കുള്ള ബഹ്റൈൻ പൗരന്മാരുടെ യാത്രകൾ മാറ്റിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.