മനാമ: വേനൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളെ കേരളത്തിലെ വിദ്യാലയങ്ങൾ വരവേറ്റ അതേ ദിവസത്തിൽ വിദേശ മണ്ണിലും പ്രൗഢഗംഭീരമായ ഒരു പ്രവേശനോത്സവം.
പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കിയ പ്രവേശനോത്സവത്തിൽ ആയിരത്തിലധികം കുട്ടികളും രക്ഷിതാക്കളുമാണ് ഒത്തുചേർന്നത്.
1947 ൽ സ്ഥാപിതമായ ബഹ്റൈൻ കേരളീയ സമാജം 70 കളിൽത്തന്നെ മാതൃഭാഷ ക്ലാസ്സുകൾ ആരംഭിച്ച വിദേശത്തെ ആദ്യ സംസ്കാരിക കൂട്ടായ്മയാണ് എന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജത്തിലാണ്. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷൻ്റെ പത്താം ക്ലാസ്സ് തുല്യത കോഴ്സായ നീലക്കുറിഞ്ഞി പൂർത്തിയാക്കി സംസ്ഥാന പരീക്ഷ ഭവൻ നടത്തിയ പരീക്ഷയെഴുതി വിജയിച്ച പഠിതാക്കളുള്ളതും സമാജം പാഠശാലയിലാണെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾ അവതരിപ്പിച്ചചെണ്ടമേളത്തോടെ ആരംഭിച്ച ചടങ്ങിൽ, സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളും പാഠശാല ഭാരവാഹികളും കുട്ടികളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, പാഠശാല പ്രിൻസിപ്പാൾ ബിജു.എം.സതീഷ്, വൈസ് പ്രിൻസിപ്പൾമാരായ രജിത അനി, ലത മണികണ്ഠൻ എന്നിവർ ആശംസകളും പാഠശാല കൺവീനർ സുനേഷ് സാസ്കോ നന്ദിയും അറിയിച്ചു.
/sathyam/media/media_files/2025/06/04/leBlAhBtBlMVEP5KQwyi.jpg)
കുട്ടികളും അധ്യാപകരും ഭാഷാ പ്രവർത്തകരും ചേർന്നവതരിപ്പിച്ച സംഘഗാനം,
സംഘനൃത്തം ,ഗാനമാലിക തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
അന്താരാഷട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ബഹ്റൈനിലെ ഭാഷാ പഠിതാക്കൾക്കായി സമാജം നടത്തിയഭാഷാ വ്യവഹാര മത്സരമായ അക്ഷരത്തോണിയിലും മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനധാനവും നടന്നു.