ബഹ്റൈൻ : മേഖലയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഭാഗമായി അസ്വസ്ഥമായ അന്തരീക്ഷങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും സാമൂഹിക സമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് റാഷിദ് മുന്നറിയിപ്പ് നൽകി.
കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് അനാവശ്യമായ ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം പെരുമാറ്റങ്ങൾ കനത്ത നിയമനടപടികൾക്ക് ഇടയാക്കുമെന്നും ബുധനാഴ്ച ചേർന്ന ഉന്നത തല യോഗത്തിലാണ് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയത്. രാജ്യം കെട്ടിപ്പടുത്ത സമാധാനവും സ്ഥിരതയും ഐക്യവും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ശൂറാ കൗൺസിൽ, മന്ത്രിമാർ തുടങ്ങി ഉന്നത സർക്കാർ മേധാവികൾ ഉൾപ്പെട്ട ഉന്നത തല യോഗം ചേർന്നത്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള രാജ്യത്തിന്റെ തയാറെടുപ്പുകളും സന്നദ്ധതയും സ്ഥിതിഗതികൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
രാജ്യത്തിന്റെ ദേശീയ ഐക്യത്തിലും ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗനിർദേശത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സമർപ്പണത്തിലുമാണ് ബഹ്റൈന്റെ കരുത്തെന്നും െഷയ്ഖ് റാഷിദ് ചൂണ്ടിക്കാട്ടി. ഏതു സാഹചര്യങ്ങളിലും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിലും ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലും ബഹ്റൈന്റെ പ്രതിജ്ഞാ ബദ്ധതയും യോഗം ഉയർത്തിക്കാട്ടി.