ഇന്ത്യയുമായുള്ള സാഹചര്യം വഷളാക്കാന്‍ ഉദ്ദേശമില്ല: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

New Update
india-canada-2.jpg

ഒട്ടാവ: ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരും. ഒക്ടോബര്‍ 10നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. 

Advertisment

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര സംഘര്‍ഷമുണ്ടായത്. ഇത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കിയെന്ന ഫിനാന്‍ഷ്യല്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ടാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 

ഒക്ടോബര്‍ 10ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും വിഷയവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാനഡയ്ക്ക് ഇന്ത്യയില്‍ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'കൂടുതല്‍ കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചയക്കുന്നത് സാഹചര്യത്തെ ഒട്ടും സഹായിക്കില്ല. എന്ന് മാത്രമല്ല നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ വഷളാകാനേ ഇത് ഉപകരിക്കുകയുള്ളൂ' കനേഡിയന്‍ സെനറ്റ് കമ്മിറ്റി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് അധ്യക്ഷന്‍ പീറ്റര്‍ ബോം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Advertisment