/sathyam/media/media_files/2026/03/02/chilla-shini-lal-2026-03-02-14-00-17.jpg)
റിയാദ്: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ഷിനി ലാൽ അവതരിപ്പിച്ച ആമുഖ പ്രഭാഷണത്തോടെ ചില്ല ഫെബ്രുവരി മാസവായനക്ക് തുടക്കം കുറിച്ചു. സാഹിത്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ പ്രഭാഷണം പ്രേക്ഷകരെ ചിന്തയിലാഴ്ത്തി.
ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധം നടന്നാലും, പലപ്പോഴും അതിൽ നേരിട്ട് പങ്കാളികളല്ലാത്ത മലയാളികൾക്കും അതിന്റെ ആഘാതം ഒരു “സെക്കണ്ടറി അനുഭവം” ആയി മാറാറുണ്ടെന്നായിരുന്നു എന്ന് ഷിനി ലാൽ നിരീക്ഷിച്ചു. വാർത്തകളിലൂടെയും സാഹിത്യത്തിലൂടെയും ഓർമ്മകളിലൂടെയും യുദ്ധം നമ്മുടെയിടയിലേക്ക് കടന്നുവരുന്നതായി അദ്ദേഹം വിശദീകരിച്ചു.
യുദ്ധത്തിന്റെ സാമൂഹിക-മാനസിക പ്രതിഫലനങ്ങൾ മലയാള സാഹിത്യത്തിൽ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടെന്നതും അദ്ദേഹം ഉദാഹരണങ്ങളോടെ വിശദീകരിച്ചു. എസ്. കെ. പൊറ്റക്കാട്, ഉറൂബ്, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയ പ്രമുഖരുടെ കൃതികളിൽ പ്രത്യക്ഷപ്പെട്ട യുദ്ധാനുഭവങ്ങളും അതിന്റെ മനുഷ്യസാക്ഷ്യങ്ങളും അദ്ദേഹം പരാമർശിച്ചു. സാഹിത്യത്തിൽ യുദ്ധം ഒരു സംഭവമാത്രമല്ല, മറിച്ച് മനുഷ്യവേദനയുടെ രേഖപ്പെടുത്തലാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് പട്ടാളത്തിൽ കൂലിപ്പട്ടാളക്കാരായി ചേർന്നു യുദ്ധഭൂമികളിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ അനാമിക ജീവിതങ്ങളെയും ഷിനി ലാൽ ഓർത്തെടുത്തു. ഒരു രക്തസാക്ഷി മണ്ഡപങ്ങളിലും പേരുകൾ രേഖപ്പെടുത്താതെ പോയ ആ ജീവിതങ്ങൾ നമ്മുടെ ചരിത്രബോധത്തിലെ മറവിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവും സാഹിത്യവും ചേർന്നൊരുക്കുന്ന ഈ സ്മരണകൾ സമൂഹത്തിന് ഉത്തരവാദിത്വബോധം നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായന പ്രായത്തോടും കാലഘട്ടത്തോടും കൂടെ മാറുന്നതാണ് എന്നും അദ്ദേഹം തന്റെ സ്വന്തം വായനാനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു. ബാല്യകാല വായനകളിൽ നിന്നാരംഭിച്ച് സമകാലീന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ മനസ്സിലാക്കാൻ സഹായിച്ച വായനകളിലേക്കുള്ള തന്റെ യാത്ര അദ്ദേഹം പങ്കിട്ടു.
ഓൺലൈൻ വായനയിൽ മൂന്ന് പുസ്തങ്ങളുടെ വായനയാണ് അവതരിപ്പിച്ചത്. വി . ഷിനി ലാലിൻറെ 124 എന്ന കൃതിയുടെ വായന ടി. ആർ സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരനും കുടുംബവും കഥാപാത്രങ്ങളായി വരുന്ന ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന, മനുഷ്യൻ മനുഷ്യനെതന്നെ കുടുക്കാനായി പണിത നിയമങ്ങളുടെ അർത്ഥശൂന്യതയും, സർഗാത്മകമായ കൃതിയുടെ സവിശേഷതകളും സുബ്രഹ്മണ്യൻ വിശദീകരിച്ചു.
കെ. ആർ മീര എഴുതിയ കലാച്ചിയുടെ വായനുഭവം പ്രിയ സന്തോഷ് പങ്കുവച്ചു. ചരിത്രവും മിത്തും ഭ്രമാത്മകതയും ചേർത്ത് തീർത്ത അവതരണരീതിയിലൂടെ വായനക്കാരെ ഒരു വിസ്മയലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുമ്പോഴും, അതിന്റെ അടിവരകളിൽ കത്തുന്നത് വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളും സ്ത്രീപക്ഷപരമായ നിലപാടുകളും പ്രിയ വിശദീകരിച്ചു.
ചന്ദ്രമതി രചിച്ച ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ഇക്ബാൽ കൊടുങ്ങല്ലൂർ ആണ്. ലോകപ്രശസ്ത റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യയായ സോഫിയ ടോൾസ്റ്റോയിയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ മുന്നേറുന്നത്. ടോൾസ്റ്റോയിയുടെ ഭാര്യ എന്ന പരിമിത പരിച്ഛേദത്തിൽ മാത്രം അടയാളപ്പെടുത്തപ്പെട്ട സോഫിയയുടെ വ്യക്തിത്വവും, അവരുടെ ആത്മസംഘർഷങ്ങളും, കുടുംബജീവിതത്തിലെ വേദനകളും ഈ കൃതിയിൽ സൂക്ഷ്മമായി അവതരിപ്പിക്കപ്പെടുന്നു.
സീബ കൂവോട് മുഖവുര അവതരിച്ചിച്ചു തുടങ്ങിയ ചില്ല വായനയിൽ സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. ചർച്ചയിൽ കെപിഎം സാദിഖ്, വിപിൻ കുമാർ, സുനിൽ തിരുവനന്തപുരം, ശശി കാട്ടൂർ, റസൂൽ സലാം, റഫീഖ് പന്നിയങ്കര, അജിത് ഖാൻ, ഫൈസൽ കൊണ്ടോട്ടി, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, വിനയൻ എന്നിവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us